ജയിൽ മാറ്റുന്നതു കൊല്ലാനെന്ന് സൊഹ്റാബുദീൻ ഷെയ്ഖ് കേസിലെ സാക്ഷി

ഉദയ്പുർ ∙ തന്നെ ജയിൽ മാറ്റുന്നത് യാത്രയ്ക്കിടയിൽ അപായപ്പെടുത്താനാണെന്ന് സൊഹ്റാബുദീൻ ഷെയ്ഖ് കേസിലെ സാക്ഷി. ഗുജറാത്തിലെ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ സാക്ഷി അസം ഖാൻ ആണ്  രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചത്. ഉദയ്പുറിൽ നിന്ന് അജ്മേറിലെ ജയിലിലേക്കാണ് ഖാനെ മാറ്റാൻ നീക്കം നടക്കുന്നത്. 

മുൻപ് ഇതുപോലെ ജയിൽ മാറ്റത്തിനിടെയാണു മറ്റൊരു പ്രധാന സാക്ഷിയായ തുൾസി പ്രജാപതി കൊല്ലപ്പെട്ടതെന്ന് അസം ഖാൻ ചൂണ്ടിക്കാട്ടി.  കേസിൽ ഇതുവരെ എൺപതോളം സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. 

ജയിൽ മാറ്റത്തിനെതിരെ പൗരാവകാശ സംഘടനകളും രംഗത്തുണ്ട്. അജ്മേറിൽ ഖാനെതിരെ കേസൊന്നും നിലവില്ല. ഈ സാഹചര്യത്തിൽ ജയിൽ മാറ്റുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.