വരുന്നു, വൈദ്യുതി വകുപ്പോ സർക്കാരോ ആവശ്യപ്പെടാത്ത നിരക്കുവർധന

കൊച്ചി ∙ സംസ്ഥാനത്ത് ഏഴിടത്തു നടത്തിയ ഹിയറിങ്ങിൽ വൈദ്യുതി വകുപ്പോ സർക്കാരോ ആവശ്യപ്പെടാത്ത നിരക്കുവർധനയ്ക്കു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഒരുങ്ങുന്നു. നിരക്കു കുറയ്ക്കാനുള്ള സാഹചര്യം ഒത്തുവന്നപ്പോഴാണു കൂട്ടാൻ ആലോചന.

യൂണിറ്റിനു 35 പൈസ വീതം വർധിപ്പിക്കാനാണു നീക്കം. ഇൗ മാസം അവസാനത്തോടെ പ്രഖ്യാപനമുണ്ടാകും. നിരക്കു കൂട്ടില്ലെന്നു വൈദ്യുതി മന്ത്രി പ്രഖ്യാപിച്ചപ്പോൾ, അതേപടി തുടരണമെന്നാണു കെഎസ്ഇബിയുടെ ആവശ്യം. ആരും വർധന ആവശ്യപ്പെട്ടിരുന്നില്ല.

ഡാമുകളിൽ വെള്ളം കുറവായതിനാൽ ഇത്തവണ ജലവൈദ്യുതി പദ്ധതികളിൽ നിന്നു കാര്യമായ ഉൽപാദനം പ്രതീക്ഷിക്കുന്നില്ല. എന്നാൽ, സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചെറിയ ശതമാനം മാത്രമാണു ജലപദ്ധതികളിൽ നിന്നു ലഭിക്കുന്നതെന്ന യാഥാർഥ്യം മറച്ചുവച്ചാണു വർധന ആലോചിക്കുന്നത്.

കമ്മിഷന്റെ നിഗമനം അനുസരിച്ചു 2016–17 സാമ്പത്തികവർഷം 166 കോടി രൂപയും അടുത്തവർഷം 739 കോടി രൂപയും കെഎസ്ഇബിക്കു ലാഭം ഉണ്ടാവേണ്ടതാണ്. ഇൗ കണക്കനുസരിച്ചാണെങ്കിൽ നിരക്കു യൂണിറ്റിനു 35 പൈസ കുറയ്ക്കണം. എന്നാൽ 10,791 കോടി രൂപയുടെ നഷ്ടം കെഎസ്ഇബിക്കുണ്ടെന്നും അതു നികത്തിക്കൊടുക്കണമെന്നുമാണു ബോർഡിന്റെ ആവശ്യം.

2013 ഒക്ടോബർ 31നു കെഎസ്ഇബി കമ്പനി ആക്കിയതോടെ ബാലൻസ് ഷീറ്റ് പൂജ്യം ആണ്. അതിനു മുൻപുള്ള ബാധ്യത സർക്കാർ ഏറ്റെടുത്തിട്ടുമുണ്ട്. എന്നാൽ 2012–13, 13–14 വർഷത്തെ 4500 കോടി രൂപയുടെ ബാധ്യത കൂടി ഉൾപ്പെടുത്തി, ബോർഡ് നഷ്ടത്തിലാണെന്നു വരുത്തി നിരക്കു വർധിപ്പിക്കാനാണു കമ്മിഷൻ നീക്കം.