കോൺ. ഹൈക്കമാൻഡിനെ വിമർശിച്ച് എം.എം.ജേക്കബ്

തിരുവനന്തപുരം∙ കെപിസിസി നിർവാഹകസമിതി യോഗത്തിൽ ഹൈക്കമാൻഡിനെതിരെ മുതിർന്ന നേതാവ് എം.എം.ജേക്കബിന്റെ ശബ്ദം. ആരാണു ഹൈക്കമാൻഡ് എന്നു നിശ്ചയമില്ലെന്നും നാഥനില്ലാത്ത സ്ഥിതി ഡൽഹിയിലുണ്ടെന്നും ജേക്കബ് പറഞ്ഞു. ഓരോ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരമുണ്ടാക്കുന്ന സ്ഥിതി ഇപ്പോഴുണ്ടോ?

സംസ്ഥാനത്തിന്റെ വികാരം മനസ്സിലാക്കി സംസാരിക്കാൻ നേതാക്കൾക്കു സാധിക്കണം. നേരത്തെ സോണിയാഗാന്ധി ഉണ്ടെന്ന ആശ്വാസമെങ്കിലും ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയില്ലാതായി. പഞ്ചാബിലെ 70 ശതമാനം പേരും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണ് എന്നാണു രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞത്. അവിടെ ബീയർ കഴിക്കുന്നവരൊക്കെ ഉണ്ടായിരിക്കും. ഇങ്ങനെയൊക്കെ പറഞ്ഞ് എല്ലാം അടച്ചുപൂട്ടണം എന്ന സമീപനം സ്വീകരിക്കുന്നതു തിരഞ്ഞെടുപ്പിൽ ഗുണമൊന്നും ചെയ്യില്ല. ഇവിടെ അതാണല്ലോ നടന്നത്– കേരളത്തിലെ ബാർ പൂട്ടലിനെ ഉദ്ദേശിച്ചു ജേക്കബ് പറഞ്ഞു.