മോട്ടോർ വാഹനചട്ട ഭേദഗതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി ∙ മോട്ടോർ വാഹന നികുതിയും പിഴയും മറ്റും കുടിശിക വരുത്തുന്ന വാഹനങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ സേവനങ്ങൾ നിഷേധിക്കുന്ന 2016–ലെ കേരള മോട്ടോർ വാഹനചട്ട ഭേദഗതി ഹൈക്കോടതി റദ്ദാക്കി. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷനും കേരള ടോറസ് ടിപ്പർ അസോസിയേഷനും മറ്റും നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുന്ന ഘട്ടത്തിൽ തയാറാക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു പിഴ ചുമത്തുന്നത്. പിഴയൊടുക്കാതെ പെർമിറ്റ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളാണു പ്രതിസന്ധിയിലായത്. ചട്ട ഭേദഗതിയിൽ ഉദ്ദേശിക്കുന്ന കുടിശിക, സേവനം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെന്നു കോടതി വിലയിരുത്തി. ഭേദഗതി ഭരണഘടനാവിരുദ്ധമായതിനാൽ നടപ്പാക്കാനാവില്ലെന്നും വ്യക്തമാക്കി.