ഐസ്ക്രീം പാർലർ കേസ്: വിഎസിന്റെ ഹർജി കൂടുതൽ വാദം കേൾക്കാൻ ഏഴിലേക്കു മാറ്റി

കോഴിക്കോട് ∙ ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചെന്നാരോപിച്ച് വി.എസ്. അച്യുതാനന്ദൻ ഫയൽ ചെയ്ത ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് അഞ്ചാം കോടതി മജിസ്ട്രേറ്റ് ജനുവരി ഏഴിലേക്ക് മാറ്റി. കേസിൽ തീർപ്പാക്കുന്നതിനു മുൻപായി വി.എസ്. അച്യുതാനന്ദന്റെ ഹർജി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് ഈ ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി മാറ്റിവച്ചത്. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ച പൊലിസ് അതിൽ കഴമ്പില്ലെന്നും കേസ് എഴുതിതള്ളണമെന്നുമാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ തീർപ്പാക്കുന്നതിനു മുൻപ് തന്റെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് വി.എസ്. ഹർജി നൽകിയത്.