കോഴിക്കോട് ∙ യുഡിഎഫ് സർക്കാർ നിയമിച്ചതുപോലെ തേരാപ്പാര നടക്കുന്ന ആളെയല്ല ന്യൂനപക്ഷ കമ്മിഷനായി താൻ നിയമിച്ചതെന്ന മന്ത്രി കെ.ടി. ജലീലിന്റെ പ്രസ്താവന തികച്ചും അൽപത്തവും അധിക്ഷേപാർഹവുമാണെന്ന് കേരള ന്യൂനപക്ഷ കമ്മിഷൻ പ്രഥമ ചെയർമാനായിരുന്ന എം. വീരാൻകുട്ടി പറഞ്ഞു.
നിയമസഭയിലില്ലാത്ത തന്നെ സഭയിൽ വച്ച് അപമാനകരമായ പ്രസ്താവനയിലൂടെ അധിക്ഷേപിച്ചത് അദ്ദേഹം ഇന്നു വഹിക്കുന്ന പദവിക്ക് ചേർന്നതല്ല. രാഷ്ട്രീയത്തിൽ പല പദവികളും വഹിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
കേന്ദ്ര– സംസ്ഥാന സർക്കാറുടെ പല സ്ഥാനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ഇങ്ങനെ പതിറ്റാണ്ടുകളുടെ പൊതു പ്രവർത്തനവും പാരമ്പര്യവും എനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളുടെ പൊതു പ്രവർത്തനം തേരാപാര നടത്തമാണെങ്കിൽ ആദ്യം സിമിയും യൂത്ത് ലീഗും പിന്നീട് മുസ്‌ലിം ലീഗും അതു കഴിഞ്ഞ് സിപിഎം അനുഭാവിയുമായി കഴിഞ്ഞു കൂടുന്ന മന്ത്രി ജലീൽ എന്നെ മാത്രമല്ല എല്ലാ പൊതു പ്രവർത്തകരേയുമാണ് അപമാനിച്ചതെന്നും വീരാൻ കുട്ടി പറഞ്ഞു.
സഭയിലില്ലാത്ത ഒരാളെ അപമാനിച്ചത് ഭരണഘടനാപരമായി ശരിയല്ലാത്ത നടപടിയാണ്. അതിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും വീരാൻകുട്ടി പറഞ്ഞു.