മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ; ഡിജിപി സെൻകുമാറിനെ കാണും

ജിഷ്ണുവിന്റെ അമ്മ മഹിജ.

നാദാപുരം ∙ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ ഒന്നും തന്നെ പാലിച്ചില്ലന്നും സർക്കാരിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടതായും ജിഷ്ണുവിൻെറ അച്ഛൻ അശോകൻ, അമ്മ മഹിജ എന്നിവർ പറഞ്ഞു.

പൊലീസ് ആസ്ഥാനത്ത് മഹിജയെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും, പോസ്റ്റ് മോർട്ടം റിപ്പോർട്ട് അട്ടിമറിച്ചവർക്കെതിരെയും, ജിഷ്ണുവിന്റെ പേരിൽ വ്യാജ ആത്‍മഹത്യാ കുറിപ്പ് നിർമിച്ചവർക്കെതിരെയും, എഫ്ഐആറിൽ കൃതിമം കാണിച്ച എസ്ഐക്കെതിരെയും നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിരുന്നതാണ്.

നിരാഹാര സമരം അവസാനിപ്പിക്കുമ്പോൾ സർക്കാരും ജിഷ്ണുവിന്റെ കുടുംബവും തമ്മിൽ ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ പൂർണമായും സർക്കാർ ലംഘിച്ചതായും മഹിജ പറഞ്ഞു. അടുത്ത ദിവസം ഡിജിപി സെൻകുമാറിനെ കാണും. കോളജിലെ ഇടിമുറിയിൽ നിന്നു ലഭിച്ച രക്തം ജിഷ്ണുവിന്റേതാണെന്ന് അന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

പിന്നീട് നാദാപുരം താലൂക്ക് ആശുപത്രിയിൽ തങ്ങളുടെ രക്തസാംപിളും എടുത്തിരുന്നു. ഇപ്പോൾ അതിൽ കാര്യമില്ലെന്ന സൂചനകൾ പുറത്തു വരുന്നു. സുപ്രീം കോടതി ഈ കേസ് ഗൗരവമായെടുത്തതോടെയാണ് പുതിയ അട്ടിമറികൾ രൂപപ്പെട്ടിരിക്കുന്നതെന്ന് ജിഷ്ണുവിന്റെ അമ്മാവൻ കെ.കെ. ശ്രീജിത്തും കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസം മഹിജയെ സന്ദർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പ്രതികളെ ജയിലിൽ അടയ്ക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.