ചങ്ങനാശേരി ∙ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ദലിത് യുവതി (19) മാനഭംഗത്തിനിരയായ കേസിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ സങ്കേതം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മോർക്കുളങ്ങര തൈപ്പറമ്പിൽ വിനീഷിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മാതാപിതാക്കൾ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയതിനാൽ യുവതി വീട്ടിൽ തനിച്ചായിരുന്നു. എതിർക്കാനും ബഹളം വയ്ക്കാനും ശ്രമിച്ച യുവതിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു അക്രമമെന്നും പൊലീസ് പറഞ്ഞു.
ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കൾ ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ആൾ താമസമില്ലാത്ത വീട്ടിനുള്ളിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ബലാത്സംഗം, ഭവനഭേദനം, പട്ടികജാതി വിഭാഗക്കാർക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിനീഷിനെതിരെ നേരത്തെ ഗുണ്ടാ ആക്ട് പ്രകാരം കാപ്പ ചുമത്തിയിരുന്നു. ഈ സമയം മറ്റൊരു പീഡനക്കേസിൽ പ്രതിയാവുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷവും അക്രമം തുടർന്നതോടെ വീണ്ടും കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി ആർ.ശ്രീകുമാർ, സിഐ കെ.പി.വിനോദ്, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.