Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴ: പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് കണ്ടിട്ടില്ലെന്നു കുമ്മനം

kummanam-rajasekharan

തിരുവനന്തപുരം∙ ബിജെപി നേതാക്കൾ ഉൾപ്പെട്ട കോഴ വിവാദവുമായി ബന്ധപ്പെട്ട പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നു ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ വിജിലൻസിനു മൊഴി നൽകി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ടും താൻ കണ്ടിട്ടില്ല. റിപ്പോർട്ടിൽ എം.ടി.രമേശിന്റെ പേരുള്ളതായി അറിയില്ല.

പണം വാങ്ങിയ ആളും നൽകിയ ആളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണിത്. ഇതിൽ ബിജെപിക്കു ബന്ധമില്ല. വി.വി. രാജേഷിനെതിരെ അച്ചടക്ക നടപടിയെടുത്തതു റിപ്പോർട്ട് ചോർത്തിയതിനല്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

ഡൽഹിയിലെ തന്റെ മുൻ സെക്രട്ടറി അന്വേഷണ റിപ്പോർട്ടിന്റെ കരട് കണ്ടിരുന്നതായി കുമ്മനം സമ്മതിച്ചെന്നു വിജിലൻസ് അധികൃതർ പറ‍‍ഞ്ഞു. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണു പ്രാഥമിക അന്വേഷണം നടത്തുന്നത്. മെഡിക്കൽ കോളജ് അനുവദിക്കാൻ വർക്കല എസ്ആർ കോളജ് ഉടമയിൽ നിന്നു ബിജെപി സഹകരണ സെൽ മുൻ കൺവീനർ ആർ.എസ്.വിനോദ് 5.6 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണു വിജിലൻസ് കുമ്മനത്തിന്റെ മൊഴിയെടുത്തത്.

കോഴ സ്ഥിരീകരിക്കുന്ന പാർട്ടി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കോഴയെക്കുറിച്ചു കോളജ് ഉടമ പരാതി നൽകിയിട്ടില്ലന്നും രണ്ടുപേർ തമ്മിലുള്ള ഇടപാടാണെന്നും കുമ്മനം പിന്നീട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ ഓഫിസ് സെക്രട്ടറിയെ ചോദ്യം ചെയ്യും.

ബിജെപി അന്വേഷണ സമിതി അംഗങ്ങളായ കെ.പി.ശ്രീശൻ, എ.എം.നസീർ എന്നിവരോട് ഇന്നു ഹാജരാകാൻ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

related stories