കാവ്യയുടെ മുൻകൂർ ജാമ്യം: 25നു പരിഗണിക്കും

കൊച്ചി ∙ യുവനടിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടി കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 25നു പരിഗണിക്കാൻ മാറ്റി. ഹർജിയിൽ സർക്കാർ വിശദീകരണം അറിയിക്കണം. കാവ്യാ മാധവൻ ഇതുവരെ കേസിൽ പ്രതിയല്ലെന്നു പ്രോസിക്യൂഷൻ അറിയിച്ചു. അറസ്റ്റ് ചെയ്യുമെന്ന ആശങ്കയിലാണു കാവ്യയുടെ ഹർജി.

കേസി‍ൽ പ്രതിചേർക്കപ്പെട്ട ദിലീപിന്റെ ഭാര്യയാണെന്ന കാരണത്താലാണു പൊലീസ് തന്നെ ദ്രോഹിക്കുന്നതെന്നു ഹർജിയിൽ ആരോപിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സിനിമയിലെ ശക്തരായ വിഭാഗവും മാധ്യമ പ്രവർത്തകരും ചേർന്നുള്ള ഗൂഢാലോചനയാണു നടക്കുന്നത്. ഇപ്പോഴത്തെ സംഭവങ്ങളിൽ പരസ്യചിത്ര സംവിധായകനുള്ള പങ്കു പരിശോധിക്കണമെന്നും പറയുന്നു.