യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതി അറസ്റ്റിൽ

കുറ്റിപ്പുറം (മലപ്പുറം) ∙ ഹോട്ടൽ മുറിയിൽ യുവാവിന്റെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവത്തിൽ യുവാവിന്റെ ഭാര്യയും പെരുമ്പാവൂർ സ്വദേശിയുമായ ഹൈറുന്നീസ(30)യെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ പുറത്തൂർ സ്വദേശി ഇർഷാദ് (26) നേരത്തേ നൽകിയ മൊഴി മാറ്റി യുവതിക്കെതിരെ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയെ ഇന്നലെ രാവിലെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വധശ്രമത്തിനും ആയുധം ഉപയോഗിച്ച് പരുക്കേൽപ്പിച്ചതിനുമാണ് കേസ്. ‌21ന് ആണ് കേസിനാസ്പദമായ സംഭവം. രണ്ടര വർഷം മുൻപ് ഇർഷാദും ഹൈറുന്നീസയും റജിസ്റ്റർ വിവാഹം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിദേശത്തായിരുന്ന ഇർഷാദ് ഈയിടെ നാട്ടിലെത്തുകയും വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിന് നീക്കം നടത്തുകയും ചെയ്തിരുന്നു. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുറ്റിപ്പുറത്തെ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തായിരുന്നു കൃത്യം നടത്തിയത്. താനാണ് ഇർഷാദിന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് യുവതി സംഭവം നടന്ന ദിവസം പൊലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ താൻ സ്വയം ചെയ്തതാണെന്ന് ഇർഷാദ് രണ്ടുവട്ടം മൊഴി നൽകിയതോടെയാണ് യുവതിയെ താൽക്കാലികമായി വിട്ടയച്ചത്. കോഴിക്കോട് ആശുപത്രിയിൽ ചികിത്സ‌യിലാണ് ഇർഷാദ്.