ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കേന്ദ്ര സർക്കാരിന്റെ വൈ വിഭാഗം സുരക്ഷ വേണ്ടെന്നുവച്ചു. അധിക സുരക്ഷ ഏർപ്പെടുത്തുന്നതു സർക്കാരിന് അനാവശ്യ ചെലവെന്നു ചൂണ്ടിക്കാട്ടിയാണിത്. വാഹനത്തിൽ ഒപ്പം യാത്രചെയ്യാൻ ഒരു പഴ്സനൽ സെക്യൂരിറ്റി ഓഫിസർ മാത്രം മതിയെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 25നു ടൂറിസം മന്ത്രാലയത്തിന്റെ ഓഫിസുൾപ്പെട്ട ട്രാൻസ്പോർട്ട് ഭവനിലേക്കു സ്വന്തം കാർ സ്വയം ഓടിച്ചുവന്ന കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഞായറാഴ്ചകളിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താതെയാണു മന്ത്രി ഓഫിസിലെത്തി ജോലിചെയ്യുന്നത്.
വിമാനത്തിൽ ബിസിനസ് ക്ലാസ് അർഹതയുണ്ടെങ്കിലും അദ്ദേഹം ഇക്കോണമി ക്ലാസിലാണു യാത്ര ചെയ്യുക. പലപ്പോഴും മന്ത്രി ഇക്കോണമി ക്ലാസിലും ഉദ്യോഗസ്ഥർ ബിസിനസ് ക്ലാസിലുമായാകും യാത്ര.
ഇതിനിടെ, അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് നായരെ നിയമിച്ചു. കോഴിക്കോട് കലക്ടറായിരിക്കെ ‘കലക്ടർ ബ്രോ’യെന്ന പേരിൽ വിവാദ നായകനായ പ്രശാന്ത് നായരെ കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നതിനെ ബിജെപി സംസ്ഥാന നേതൃത്വം എതിർത്തിരുന്നു. പാർട്ടിയുടെ എതിർപ്പ് അവഗണിച്ചാണു നിയമനം.