നടിയെ ഉപദ്രവിച്ച കേസ്: പ്രതിയുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി

അങ്കമാലി ∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിൽ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) സമർപ്പിച്ച ജാമ്യാപേക്ഷയിൽ 14നു വിധി ഉണ്ടാകും. ദീർഘകാലമായി കസ്റ്റഡിയിൽ തുടരുകയാണെന്ന് ഇയാളുടെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. പ്രതിയുടെ കസ്റ്റഡി തുടരുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും വാദിച്ചു. 19നാണു സുനിൽ ഉൾപ്പെടെയുള്ള പ്രതികളുടെ റിമാൻഡ് തീരുന്നത്. ഈ കേസിൽ ജാമ്യം ലഭിച്ച നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളോടു ഹാജരാകാൻ അങ്കമാലി മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചിട്ടുണ്ട്.