തോമസ് ചാണ്ടി കേസ്: ജഡ്ജി പിൻമാറി

ന്യൂഡൽഹി∙ നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടുകൾ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെ മുൻ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്നു ജസ്റ്റിസ് അഭയ് മനോഹർ സാപ്രെ പിൻമാറി.

കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് ഇന്നലെ കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് ആർ.കെ.അഗർവാൾ‍ വ്യക്തമാക്കി. ജസ്റ്റിസ് സാപ്രെ ഉൾപ്പെട്ട ബെഞ്ച് കേസ് പരിഗണിച്ചാൽ തന്റെ അഭിഭാഷകൻ വിവേക് തങ്ഹയ്ക്കു ഹാജരാകാൻ സാധിക്കില്ലെന്നു തോമസ് ചാണ്ടി ആദ്യം കത്തുനൽകി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണു പിന്നീട് കേസ് പരിഗണിച്ചത്. ഈ ബെഞ്ച് ജസ്റ്റിസ് അഗർവാളിന്റെ െബഞ്ചിലേക്കുതന്നെ കേസ് കൈമാറി.

അപ്പോൾ, തങ്ഹയ്ക്കു പകരം മറ്റൊരു മുതിർന്ന അഭിഭാഷകനെ കണ്ടെത്തിയതിനാൽ ബെഞ്ച് മാറ്റേണ്ടതില്ലെന്നു ഹർജിക്കാരൻ രണ്ടാമത്തെ കത്തു നൽകി. ജഡ്ജിമാരായ അഗർവാളിന്റെയും സാപ്രെയുടെയും ബെ‍ഞ്ച് കഴിഞ്ഞ 11നു കേസ് പരിഗണിച്ചു. കത്ത് പരിശോധിച്ചില്ലെന്നു വ്യക്തമാക്കി കേസ് ഇന്നലെ പരിഗണിക്കാൻ മാറ്റി. എന്നാൽ, ഇന്നലെ ജസ്റ്റിസ് സാപ്രെ പിൻമാറി. ഹർജിക്കാരനുവേണ്ടി മുകുൾ റോഹത്ഗിയും ആർ.ശശിപ്രഭുവും കക്ഷിചേരാൻ അപേക്ഷിച്ച ടി.എൻ.മുകുന്ദനുവേണ്ടി വി.കെ.ബിജുവും ഹാജരായി.