രാജീവ് ചന്ദ്രശേഖർ എംപിക്കെതിരെ കേസ്

പരിയാരം (കണ്ണൂർ) ∙ സമൂഹമാധ്യമത്തിൽ തെറ്റായ സന്ദേശം നൽകിയെന്ന പരാതിയിൽ ഏഷ്യാനെറ്റ് മേധാവിയും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരിയാരം പൊലീസ് കേസെടുത്തു. ട്വിറ്ററിൽ ഷെയർ ചെയ്ത സന്ദേശത്തിന്റെ പേരിലാണ് കേസെടുത്തത്. 

2017 മേയ് 11നു കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് രാമന്തളി കക്കംപാറയിടെ ചൂരക്കാട്ട് ബിജുവിന്റെ മരണത്തിനു ശേഷം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ബിജെപി പ്രവർത്തകർ പയ്യന്നൂർ സഹകരണ ആശുപത്രിയുടെ ആംബുലൻസ് തകർത്തിരുന്നു. ഈ അക്രമത്തിന്റെ വിഡിയോയും വിവരണവും, സിപിഎം പ്രവർത്തകർ ബിജുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് ആക്രമിക്കുന്ന രംഗം എന്ന പേരിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.  ഈ പോസ്റ്റ് എംപി സ്വന്തം ട്വിറ്റർ അക്കൗണ്ടിലേക്ക് ഷെയർ ചെയ്തതാണു പ്രശ്നമായത്.