നീതു വധക്കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ

തൃപ്പൂണിത്തുറ ∙ ഇന്നലെ വിചാരണ തുടങ്ങാനിരുന്ന ഉദയംപേരൂർ നീതു വധക്കേസിലെ പ്രതി മീൻകടവ് മുണ്ടശേരിൽ ബിനു‍രാജി (32)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിലെ ആൾത്താമസമില്ലാത്ത വീട്ടിലാണ് ഇന്നലെ പുലർച്ചെ ഒന്നോടെ യുവാവിനെ മരിച്ചനിലയിൽ കണ്ടത്. തിങ്കളാഴ്ച രാത്രി വീട്ടിലെത്താതിരുന്ന ബിനുരാജിനെ അന്വേഷിച്ചു ബന്ധുക്കളും സൃഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടത്. വീടിന്റെ ഉത്തരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. 

ആത്മഹത്യ തന്നെയെന്നാണു പ്ര‍ാഥമിക നിഗമനമെന്ന് ഉദയംപേരൂർ എസ്െഎ റോബിൻ തോമസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടു കൊടുത്തു. സംസ്കാരം നടത്തി. അച്ഛൻ പരേതനായ രാജു. അമ്മ ചെല്ലമ്മ. 

ആത്മഹത്യയ്ക്കു മുൻപു ബിനുരാജ് ഫോണിൽ വിളിച്ചു കുശലം അന്വേഷിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഞായറാഴ്ച ഉണ്ടായിരുന്ന പാർട്ടിക്ക് ഇവർ വരാത്തതിന്റെ ഖേദമാണു ബിനുരാജ് പ്രകടിപ്പിച്ചത്. തിങ്കൾ രാത്രി 10.20നാണു കൂട്ടുകാരെ ബിനുരാജ് വിളിച്ചത്. ഈ സമയത്തു വിളിക്കുന്നതിൽ പന്തികേടു തോന്നിയ ഒരു സുഹൃത്ത് വല്ല ദുരുദ്ദേശവും ഉണ്ടോ എന്നു ചോദിച്ചു. 

എന്നാൽ താൻ വീട്ടിലാണെന്നും വേറെ ദുരുദ്ദേശം ഇല്ലെന്നുമായിരുന്നു മറുപടി. വരുന്ന ഞായറാഴ്ച ഒരു പാർട്ടി കൂടി സംഘടിപ്പിക്കുന്നുണ്ടെന്നും അതിൽ പങ്കെടുക്കണമെന്നും ബിനു രാജ് പറഞ്ഞതായി സുഹൃത്തുക്കൾ അറിയിച്ചു.