കൊച്ചി∙ രാജ്യത്തിന്റെ മതനിരപേക്ഷതയും കെട്ടുറപ്പും വീണ്ടെടുക്കാൻ ദേശീയതലത്തിൽ വിശാലവേദി രൂപപ്പെടണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ അധികാരം ലക്ഷ്യംവച്ചുകൊണ്ടുള്ള കൂട്ടുകെട്ടാവരുതെന്നും തിരഞ്ഞെടുപ്പുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും സിപിഎം ജില്ലാ സമ്മേളനത്തിനു സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തു മതവിഭാഗങ്ങൾ തമ്മിൽ വിദ്വേഷവും പകയും വർധിപ്പിച്ചു ഭിന്നത സൃഷ്ടിക്കാനാണു ബിജെപിയുടെയും സംഘപരിവാറിന്റെയും നീക്കം. മതന്യൂനപക്ഷങ്ങളും സ്വതന്ത്രചിന്താഗതിക്കാരും പരക്കെ ആക്രമിക്കപ്പെടുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുന്നവരുടെ ജീവൻതന്നെ ഇല്ലാതാക്കുന്നു. ഇങ്ങനെ പോകാൻ അനുവദിച്ചാൽ നമ്മുടെ രാജ്യം നമുക്കു നഷ്ടമാകും.
രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷനായശഷം തിരഞ്ഞെടുപ്പിൽ സഹകരണമായിക്കൂടെ എന്നഭ്യർഥിച്ചിരുന്നു. തിരഞ്ഞെടുപ്പും വിശാലവേദിയും രണ്ടാണ്. രാജ്യത്ത് ഉയർന്നുവരേണ്ട പൊതുവേദിയെപ്പറ്റിയാണു ഞങ്ങൾ പറയുന്നത്. അതിൽ ആർക്കും കടന്നുവരാം.
അതേസമയം തിരഞ്ഞെടുപ്പ് എന്നതു സർക്കാർ രൂപീകരിക്കാനാണ്. അതിനുവേണ്ടിയുള്ള കൂട്ടുകെട്ട് നയത്തിന്റെ അടിസ്ഥാനത്തിലായിക്കുമെന്നു പിണറായി പറഞ്ഞു.