തിരുവനന്തപുരം∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജീവിന്റെ ഘാതകരെ കണ്ടെത്തണമെന്ന ആവശ്യവുമായി സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരം 773–ാം ദിവസത്തിലേക്കു കടന്നു. അന്വേഷണം സിബിെഎയ്ക്കു കൈമാറുന്നതായുള്ള ഉത്തരവ് കൊണ്ടുമാത്രം കാര്യമില്ലെന്നാണു ശ്രീജിത്തിന്റെ നിലപാട്. ‘‘കഴിഞ്ഞ ജൂണിലും ഇതുപോലൊരു ഉത്തരവ് കിട്ടിയിരുന്നു. എന്നാൽ, അന്വേഷണത്തിനായി ഒരു സിബിെഎയും ഇതുവരെ വന്നില്ല. അതുകൊണ്ടാണു കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയതായി സിബിഐ അറിയിക്കുംവരെ സമരം തുടരുമെന്നു ശഠിക്കുന്നത്’’–ശ്രീജിത്ത് പറഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ടു പല ഉറപ്പുകളും സർക്കാരിൽനിന്നു കിട്ടിയെങ്കിലും ഒരാളെപ്പോലും നിയമത്തിനു മുന്നിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ തെളിവുകളും പൊലീസ് നശിപ്പിച്ചു. അതിനാലാണു സിബിെഎയ്ക്കു കേസ് കൈമാറണമെന്ന് ആവശ്യപ്പെടുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. സമരത്തിനു പിന്തുണയുമായി വിവിധ മേഖലകളിൽനിന്ന് ഒട്ടേറെ പേർ ഇന്നലെയും സെക്രട്ടേറിയറ്റിനു മുന്നിലെത്തി. പൊലീസുകാർക്കെതിരായുള്ള നടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ശ്രീജിത്ത് നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കുകയാണ്. അതിൽ കക്ഷിചേരുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്.
ശ്രീജിത്തിന്റെ സമരം
സമൂഹമാധ്യമ കൂട്ടായ്മ ഏറ്റെടുത്തതോടെയാണു ശ്രീജിവിന്റെ കസ്റ്റഡി മരണം വീണ്ടും സജീവ ചർച്ചയായത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സർക്കാർ വീണ്ടും കേന്ദ്രത്തിനു കത്തെഴുതി. ശ്രീജിത്തിെൻറ അമ്മ രമണി ഗവർണറെ കണ്ടു നിവേദനം നൽകുകയും കോൺഗ്രസ്–ബിജെപി നേതാക്കൾ സിബിഐ അന്വേഷണമാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. തുടർന്നാണ്, വെള്ളിയാഴ്ച സിബിഐ കേസ് എറ്റെടുക്കുമെന്നു കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്.