കണ്ണൂർ∙ മുസ്‌ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ ആറു വർഷം മുൻപു തടഞ്ഞുവച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ സിപിഎം ബന്ധം ശരിവച്ചു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എംഎൽഎ. ഷുക്കൂർ വധത്തിൽ പാർട്ടിക്കു ബന്ധമില്ലെന്നു സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല; ടിവി ചാനൽ ചർച്ചയിൽ ഷംസീർ വ്യക്തമാക്കി. കണ്ണൂർ മട്ടന്നൂരിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വെട്ടേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.
ഷുഹൈബിന്റെ കൊലപാതകത്തിൽ പാർട്ടിക്കു ബന്ധമില്ലെന്ന സിപിഎം നിലപാട് ആവർത്തിക്കുന്നതിനിടയിലാണു ഷുക്കൂർ കൊലക്കേസിനെക്കുറിച്ചു പരാമർശമുണ്ടായത്. ‘ഷുക്കൂറിന്റേത് ആസൂത്രിതമായ കൊലപാതകമായിരുന്നില്ല. ആൾക്കൂട്ടം ആക്രമിച്ചതാണ്. അതൊരു ആൾക്കൂട്ട മനശ്ശാസ്ത്രമായിരുന്നു. അതിനെ ഞങ്ങൾ ന്യായീകരിച്ചിട്ടില്ല. പാർട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞിട്ടുമില്ല’; ഷംസീർ പറഞ്ഞു.
2012 ഫെബ്രുവരിയിലാണു മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്ന തളിപ്പറമ്പ് അരിയിൽ ഷുക്കൂർ(19) കൊല്ലപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ സഞ്ചരിച്ച വാഹനം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിനു പകരമായി ഷുക്കൂറിനെ സമീപത്തെ പാർട്ടിഗ്രാമത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം.