Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹലയ്ക്കു വേണ്ടി സംവരണവും അട്ടിമറിച്ചു; എല്ലാം എംഎൽഎയുടെ ഭാര്യയ്ക്ക് വേണ്ടി

AM Shamseer എ.എൻ.ഷംസീർ

കണ്ണൂർ ∙ തലശേരി എംഎൽഎ എ.എൻ.ഷംസീറിന്റെ ഭാര്യ പി.എം.സഹലയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയത് ഉള്ളുകളികൾ പുറത്തായതിനാൽ. റാങ്ക് ലിസ്റ്റും സർവകലാശാലാ വിജ്ഞാപനവും തിരുത്തിയാണ് എംഎൽഎയുടെ ഭാര്യയെ സർവകലാശാല നിയമിച്ചതെന്നു കാണിച്ചു കണ്ണൂർ ചാവശേരി സ്വദേശി ഡോ. എം.പി.ബിന്ദുവാണു ഹൈക്കോടതിയെ സമീപിച്ചത്.

കണ്ണൂർ സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ എംഎഡ് വിഭാഗത്തിലാണു ഷംസീറിന്റെ ഭാര്യയ്ക്കു നിയമനം നൽകിയത്. അഭിമുഖത്തിൽ ഒന്നാം റാങ്കുകാരിയായ ഉദ്യോഗാർഥിയെ മറികടന്നായിരുന്നു രണ്ടാം റാങ്കുകാരിയായ ഇവരെ നിയമിച്ചത്. ഇതിനെതിരെയാണു ഒന്നാം റാങ്ക് നേടിയ ഡോ. എം.പി.ബിന്ദു ഹൈക്കോടതിയിൽ ഹർജി നൽകിയത്. നേരത്തെ ഇതേ സ്ഥാപനത്തിലെ ബിഎഡ് വിഭാഗത്തിൽ അധ്യാപികയായിരുന്ന ഇവർ ഇവിടെനിന്നു വിടുതൽ വാങ്ങിയാണു എംഎഡ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നാണു സർവകലാശാല നൽകുന്ന വിശദീകരണം. എന്നാൽ പൊതുനിയമനത്തിനു വേണ്ടിയാണു സർവകലാശാല വിജ്ഞാപനമിറക്കിയത്. അസിസ്റ്റന്റ് പ്രഫസറായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനാണു സർവകലാശാല ജൂൺ 8നു വിജ്ഞാപനമിറക്കിയത്. 14നായിരുന്നു അഭിമുഖം. എന്നാൽ അഭിമുഖത്തിൽ ഷംസീറിന്റെ ഭാര്യയ്ക്കു രണ്ടാം റാങ്കാണു ലഭിച്ചത്. ഇതോടെയാണു  കരാർ നിയമനത്തിനു സംവരണം നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചത്. തുടർന്ന് ഒബിസി സംവരണത്തിൽ എംഎൽഎയുടെ ഭാര്യയ്ക്കു നിയമനം നൽകുകയായിരുന്നു.

നിയമനവുമായി ബന്ധപ്പെട്ടു സർവകലാശാല നൽകുന്ന വിശദീകരണത്തിൽ കഴമ്പില്ലെന്നു പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. സർവകലാശാല പറയുന്ന സംവരണതത്വം അനുസരിച്ചാണെങ്കിലും എംഎൽഎയുടെ ഭാര്യയുടെ നിയമനം ക്രമവിരുദ്ധമാണെന്നു പരാതിയിലുണ്ട്. ഈ വകുപ്പിൽ  അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാൽ തൊട്ടടുത്ത നിയമനം സംവരണവിഭാഗത്തിന് അർഹതപ്പെട്ടതാണെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. എന്നാൽ സ്കൂൾ ഓഫ് പെ‍ഡഗോഗിക്കൽ സയൻസിൽ 8നു തന്നെ നടന്ന മറ്റൊരു അഭിമുഖത്തിൽ സംവരണ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥിക്കു നിയമനം നൽകിയിട്ടുണ്ടെന്നും എംഎൽഎയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറൽ വിഭാഗത്തിന് അർഹതപ്പെട്ടതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.