ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദത്തിനു ഹാജരാകാൻ നിർദേശം

കൊച്ചി ∙ എസ്എൻഡിപി യോഗത്തിന്റെ മൈക്രോ ഫിനാൻസ് പദ്ധതി നടത്തിപ്പിൽ ക്രമക്കേട് ആരോപിക്കുന്ന കേസിൽ പ്രോസിക്യൂഷൻ വാദത്തിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. വിജിലൻസിന്റെ കേസ് ഡയറി കോടതിക്കു കൈമാറിയിട്ടുണ്ട്. 

വിജിലൻസ് കേസ് ചോദ്യം ചെയ്തു പ്രതിചേർക്കപ്പെട്ട പിന്നാക്കവികസന മുൻ എംഡി നജീബും മറ്റും സമർപ്പിച്ച ഹർജിയാണു കോടതിയിൽ. പിന്നാക്ക വിഭാഗങ്ങളിലെ നിർധനരെ സഹായിക്കലാണു പിന്നാക്ക വികസന കോർപറേന്റെ ലക്ഷ്യമെന്നു വാദത്തിനിടെ പറഞ്ഞ കോടതി, പിന്നാക്കക്കാരിലെ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന എസ്എൻഡിപിയെ കോർപറേഷൻ സഹായിച്ചത് അഴിമതിയായി കാണുന്നത് എങ്ങനെയെന്ന് ആരാഞ്ഞു. ഒന്നര വർഷത്തെ അന്വേഷണത്തിൽ വിജിലൻസിനു കിട്ടിയ തെളിവുകളെക്കുറിച്ചും ചോദിച്ചു. 

ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാൻ വിജിലൻസ് ഉദ്യോഗസ്ഥനു കഴിഞ്ഞില്ല. കോടതിയെ വേണ്ടവിധം സഹായിക്കാൻ സ്‌പെഷൽ പ്രോസിക്യൂട്ടർക്കുമായില്ല. തുടർന്നാണു ഡിജിപിയോടു വാദത്തിനു നിർദേശിച്ചത്. കേസ് പിന്നീടു പരിഗണിക്കും.