തിരുവനന്തപുരം∙ തെക്കൻ ഇന്ത്യൻ കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ അടിസ്ഥാനത്തിലുള്ള മുൻകരുതലിന്റെ ഭാഗമായി മൽസ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ലെന്ന് ഉറപ്പാക്കിയതായി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ സംബന്ധിച്ച് വീണ്ടും ആശങ്ക ഉയർന്നതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാധ്യമായത്ര മുൻകരുതൽ എടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒൻപതിനാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് ആദ്യ മുന്നറിയിപ്പു വന്നത്. തുടർന്നു സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു. മത്സ്യത്തൊഴിലാളി മേഖലയിൽ ഉച്ചഭാഷിണിയിലൂടെയും മൊബൈൽ ഫോൺ സന്ദേശം വഴിയും കടലിൽ പോകുന്നതു വിലക്കി. കലക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു.
കന്യാകുമാരിയുടെ തെക്ക് ന്യൂനമർദം ശക്തിപ്പെടുമെന്നാണു മുന്നറിയിപ്പ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണു പ്രവർത്തനം. മത്സ്യത്തൊഴിലാളി സംഘടനകളും പ്രവർത്തനങ്ങൾക്കു മുന്നിലുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.