50 വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആകുന്നു

തിരുവനന്തപുരം∙ 50 വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആയി മാറ്റുന്നതിനു നടപടി തുടങ്ങി. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു വേഗത്തിൽ സേവനം നൽകാനാണു സ്മാർട്ട്് വില്ലേജ് ഓഫിസുകൾ സ്ഥാപിക്കുന്നത്. പുതിയ കെട്ടിടവും ആധുനിക സംവിധാനങ്ങളും ഒരുക്കുന്നതിന് ഓരോ വില്ലേജ് ഓഫിസിനും 44 ലക്ഷം രൂപ വീതം നൽകും. 1200 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുക. നിലവിൽ ഭൂമിയുണ്ടെങ്കിൽ അവിടെ കെട്ടിടം നിർമിക്കും. അല്ലാത്തിടത്തു റവന്യു പുറമ്പോക്കു ഭൂമിയിലും.മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിർദേശമനുസരിച്ചു പദ്ധതിക്കു ഭരണാനുമതി നൽകി.

സ്മാർട്ട് വില്ലേജ് ഓഫിസുകളിൽ എത്തുന്നവർക്കു കാത്തിരിക്കാൻ ഇരിപ്പിടങ്ങളും ഫോം പൂരിപ്പിക്കുന്നതിനു ബാങ്ക് മാതൃകയിലുള്ള സംവിധാനവും ശുദ്ധജലവും ശുചിമുറിയും ഒരുക്കും. ജീവനക്കാർക്കു ഹാഫ് കാബിൻ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടാവും. ഇ ഫയലിങ് സമ്പ്രദായവും പരിഗണനയിലുണ്ട്്. നേരത്തെ 34 വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആക്കാൻ തുക അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഒരു വില്ലേജിനു 10 ലക്ഷം രൂപയാണ് അനുവദിച്ചത്. പിന്നീട് 20 വില്ലേജ് ഓഫിസുകൾക്കായി 9.7 കോടി രൂപ നൽകി.

ഈ വർഷത്തെ പദ്ധതിത്തുകയിൽ പെടുത്തി 80 വില്ലേജ് ഓഫിസ് കെട്ടിടങ്ങൾ നവീകരിച്ച് ആധുനിക സൗകര്യങ്ങൾ ഒരുക്കും. ഇതിനായി അഞ്ചു ലക്ഷം രൂപ വീതം നൽകും. തീരെ സൗകര്യമില്ലാത്ത 100 വില്ലേജ് ഓഫിസുകളിൽ കൂടുതൽ മുറികൾ നിർമിക്കും. ഇതിനായി 10 ലക്ഷം രൂപ വീതം നൽകും. ചുറ്റുമതിൽ ഇല്ലാത്ത വില്ലേജ് ഓഫിസുകൾക്കു മതിലും ഗേറ്റും നിർമിക്കുന്നതിന് അഞ്ചു ലക്ഷം രൂപ വരെ നൽകും.

സ്മാർട്ട് വില്ലേജുകളുടെ പട്ടിക ചുവടെ:

തിരുവനന്തപുരം ജില്ല: പരശുവയ്ക്കൽ, കരുപ്പൂര്, നേമം, നഗരൂർ. 

കൊല്ലം: ശൂരനാട് വടക്ക്, ഇടമൺ, വെളിയം, വെളിനല്ലൂർ, തലവൂർ. 

പത്തനംതിട്ട: ഇരവിപേരൂർ, അയിരൂർ, ഏനാത്ത്്. 

കോട്ടയം: വെള്ളൂർ, എരുമേലി വടക്ക്്, ഓണംതുരുത്ത്്. 

ഇടുക്കി: ഇരട്ടയാർ, കാഞ്ചിയാർ, കാരിക്കോട്. 

എറണാകുളം: കാക്കനാട്, ആലുവ ഈസ്റ്റ്, തോപ്പുംപടി, പോത്താനിക്കാട്. 

തൃശൂർ: പാണഞ്ചേരി, കടങ്ങോട്, മടത്തുംപടി, തളിക്കുളം, ഗുരുവായൂർ. 

പാലക്കാട്: ശ്രീകൃഷ്ണപുരം- രണ്ട്, വെള്ളിനേഴി, വിളയൂർ. 

മലപ്പുറം: മലപ്പുറം, വെട്ടം, പുറത്തൂർ, വഴിക്കടവ്്. 

കോഴിക്കോട്: തിക്കൊടി, കട്ടിപ്പാറ, ചങ്ങരോത്ത്്.

വയനാട്: മാനന്തവാടി, മുട്ടിൽ നോർത്ത്്. 

കണ്ണൂർ: ചെങ്ങളായി, പടുവിലായി, കല്യാശേരി, മക്രേരി. 

കാസർകോട്: ചിത്താരി, പരപ്പ, ചെറുവത്തൂർ, ഹൊസബെട്ടു. 

ആലപ്പുഴ ജില്ലയിലെ മൂന്നു സ്മാർട്ട് വില്ലേജുകൾ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷമേ പ്രഖ്യാപിക്കൂ.