എല്ലാ തിയറ്ററിലും ഇ–ടിക്കറ്റിങ് വരുന്നു

തിരുവനന്തപുരം∙ കേരളത്തിലെ മുഴുവൻ തിയറ്ററുകളിലും ഇ–ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രിമാരായ തോമസ് ഐസക്കും എ.കെ.ബാലനും നിയമസഭയിൽ അറിയിച്ചു. ഇതരഭാഷാ സിനിമകൾക്കു കേരളത്തിൽ വിനോദനികുതി പുന:സ്ഥാപിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. സിനിമാമേഖലയിലെ നികുതിവെട്ടിപ്പു തടയാൻ നടപടി ആശ്യപ്പെട്ടു കെ.ബി.ഗണേഷ്കുമാർ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു ഇരുവരും.

ജിഎസ്ടി കൂടി വന്ന സാഹചര്യത്തിൽ സിനിമാമേഖലയിൽ നികുതി വെട്ടിപ്പു നടക്കുന്നുവെന്നതു വ്യക്തമാണെന്നു മന്ത്രി ഐസക് പറഞ്ഞു. ഇ–ടിക്കറ്റിങ് നടപ്പിലാക്കുന്നതിന്റെ തുടക്കമായാണു കെഎസ്എഫ്ഡിസിക്കു കീഴിലുള്ള 16 തിയറ്ററുകളിൽ അത് ആരംഭിച്ചതെന്നു മന്ത്രി ബാലൻ പറഞ്ഞു. സർക്കാരിൽ പൂർണമായും നിയന്ത്രിതമാക്കാനായി സർവർ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.