മുൻ എംഎൽഎ എ.എം.പരമൻ അന്തരിച്ചു

എ.എം. പരമൻ

തൃശൂർ ∙ മുതിർന്ന സിപിഐ നേതാവും മുൻ എംഎൽഎയുമായ എ.എം. പരമൻ (91) അന്തരിച്ചു. സംസ്ഥാന ബഹുമതികളോടെ സംസ്ക‍ാരം നടത്തി. സ്വാതന്ത്ര്യ സമര സേനാനിയായ പരമനെ രാജ്യദ്രോഹം പ്രസംഗിച്ചെന്ന കുറ്റം ആരോപിച്ചു പലതവണ ജയിലിൽ അടച്ചിട്ടുണ്ട്. സിപിഐ ജില്ലാ ആസ്ഥാനത്തു പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ വൻ ജനാവലി അന്ത്യോപചാരമർപ്പിച്ചു.

പൂങ്കുന്നം അയനിവളപ്പിൽ മാധവന്റെയും ലക്ഷ്മിയുടെയും മകനായ എ.എം.പരമൻ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പതിനാലാം വയസ്സിൽ പൂങ്കുന്നം സീതാറാം മില്ലിൽ തൊഴിലാളിയായി. സിപിഐ സംസ്ഥാന കമ്മറ്റി അംഗം,എഐടിയുസി സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചു.

30 വർഷം തൃശൂർ നഗരസഭാ കൗൺസിലറായിരുന്നു. 87 ൽ ഒല്ലൂരിൽ നിന്ന് എംഎൽഎയായി. ഭാര്യ: മാധവി. മക്കൾ: സുരേഷ് (കൊച്ചിൻ ദേവസ്വം ബോർഡ്), സുനിത (അയ്യന്തോൾ സഹ. ബാങ്ക്), സരിത (അധ്യാപിക, സാന്ദീപനി സ്‌കൂൾ ) മരുമക്കൾ: നിഷ, അശോകൻ (വിമുക്ത ഭടൻ), വിനോദ് (ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം).