ജെസ്ന മറ്റൊരു പെൺകുട്ടിക്കൊപ്പം മലപ്പുറത്ത് എത്തിയിരുന്നെന്ന് വിവരം

മലപ്പുറം ∙ ജെസ്ന മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ എത്തിയതായി വിവരം ലഭിച്ചു. മേയ് മൂന്നിന് 11 മുതൽ രാത്രി എട്ടുവരെ മറ്റൊരു പെൺകുട്ടിക്കൊപ്പം ജെസ്നയെ കണ്ടതായാണ് പൊലീസിനു ലഭിച്ച കൃത്യമായ സൂചനകൾ.  ദീർഘദൂരയാത്ര‌യ്ക്കു ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്. മറ്റു മൂന്നുപേരുമായി അവർ ദീർഘനേരം സംസാരിക്കുന്നത് പാർക്കിലെ ചിലർ കണ്ടിരുന്നു. 

മേയ് ആദ്യത്തിൽ ജെസ്നയെ കാണാതായെന്ന വാർത്തകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളിൽ വാർത്തയും ചിത്രവും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും പാർക്കിലെ ജീവനക്കാരും കോട്ടക്കുന്നിൽ അന്നു പരിപാടിക്കെത്തിയ സാമൂഹികപ്രവർത്തകനും അറിയിച്ചു. കുർത്തയും ഷാളും ജീൻസുമായിരുന്നു ജെസ്നയുടെയും കൂട്ടുകാരിയുടെയും വേഷം. 

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാർക്കിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. വിവരം അന്വേഷണ സംഘത്തിനു കൈമാറിയതായാണു സൂചന.

പാർക്കിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കുകയാകും അന്വേഷണസംഘത്തിന്റെ ആദ്യദൗത്യം. കെഎസ്ആർടിസി സ്റ്റാൻഡിലെത്തി, അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാർക്കിലെത്തിയിരിക്കാമെന്നാണു കരുതുന്നത്.