ചോദ്യം ബാക്കി, കുത്തിയതാര് ?

അഭിമന്യു

കൊച്ചി ∙ അഭിമന്യുവിനെ കുത്തിയതാര്? കേസിലെ മുഖ്യപ്രതി പിടിയിലായതിനു ശേഷവും ഈ ചോദ്യം ബാക്കിയാവുകയാണ്. അഭിമന്യുവിനെ പിടിച്ചുവച്ചു കുത്തുകയായിരുന്നുവെന്നു സാക്ഷി മൊഴികളിൽനിന്നു വ്യക്തമായിട്ടുണ്ട്. പ്രഫഷനൽ കുറ്റവാളികളുടെ രീതിയിലാണു കൊലപാതകം നടത്തിയിരിക്കുന്നത്. കുത്തിയ ആളെ അറിയാമെന്നു പറയുമ്പോഴും അതാരാണെന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൂടുതൽ തെളിവു ശേഖരിക്കണമെന്നും തിരിച്ചറിയൽ പരേഡ് അടക്കമുള്ള നടപടികൾ ബാക്കിയാണെന്നുമാണു പൊലീസ് വിശദീകരണം.

മുഹമ്മദ് അടക്കം, പിടിയിലായ അഞ്ചു പ്രധാന പ്രതികൾ അഭിമന്യുവിനു കുത്തേറ്റ സ്ഥലത്തു തന്നെയുണ്ടായിരുന്നുവെന്നു മാത്രമാണു പൊലീസ് പറയുന്നത്. കൊലപാതകത്തിന്റെ ഗൂഢാലോചന സംബന്ധിച്ചു പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ചില സംസ്ഥാന നേതാക്കൾക്കു വരെ അറിവുണ്ടെന്നാണ് ഇതുവരെയുള്ള സൂചനകളെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്തുവന്നാലും അവിടെത്തന്നെ ചുമരെഴുതണമെന്ന മുഹമ്മദിന്റെ നിലപാടിന് ഈ നേതാക്കൾ പിന്തുണ നൽകുകയാണു ചെയ്തതെന്നും പൊലീസ് പറഞ്ഞു.