അഭിമന്യു വധം നടന്നിട്ട് ഒരു മാസം; എട്ടു പ്രതികൾ ഒളിവിൽ തന്നെ

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യു കൊല്ലപ്പെട്ടിട്ടു നാളെ ഒരുമാസം തികയുമ്പോഴും കൊലയാളി സംഘത്തിലെ എട്ടു പ്രതികൾ ഒളിവിൽ. കൊലയാളി സംഘത്തെ ക്യാംപസിലേക്കു വിളിച്ചു വരുത്തിയ മഹാരാജാസ് കോളജ് വിദ്യാർഥി ജെ.ഐ. മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത പൂത്തോട്ട ലോകോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി മുഹമ്മദ് റിഫ, കൊലയാളി സംഘത്തെ നയിച്ച പള്ളുരുത്തി സ്വദേശി പി.എച്ച്. സനീഷ് എന്നിവരെ പിടികൂടാൻ കഴിഞ്ഞത് അന്വേഷണ സംഘത്തിനു നേട്ടമായി.

ഇവർക്കു പുറമേ പ്രതികളെ സഹായിച്ച 13 പേർ കൂടി അറസ്റ്റിലായി. ഒളിവിൽ കഴിയുന്ന കൊലയാളികളെ കുറിച്ച് വ്യക്തമായി അറിയാവുന്ന സനീഷ്, റിഫ എന്നിവരുടെ ചോദ്യം ചെയ്യൽ അന്വേഷണത്തിൽ നിർണായകമാണ്. ഇവരെ ഈമാസം നാലുവരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ നൽകി. കൊലപാതകത്തിനു ശേഷം പ്രതികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്തത് സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിനു തിരിച്ചടിയായതാണു ശേഷിക്കുന്ന പ്രതികളുടെ അറസ്റ്റ് വൈകുന്നത്.