അഭിമന്യു വധം: രണ്ടു പേർ കൂടി കസ്റ്റഡിയിൽ

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ വധിച്ച കേസിലെ കൊലയാളി സംഘത്തെ സഹായിച്ച രണ്ടു പേരെക്കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. നേരത്തെ അറസ്റ്റിലായ പുത്തോട്ട ലോ കോളജ് വിദ്യാർഥി മുഹമ്മദ് റിഫ, പള്ളുരുത്തി സ്വദേശി പി.എച്ച്. സനീഷ് എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

കൊല്ലപ്പെട്ട അഭിമന്യു, പരുക്കേറ്റ അർജുൻ എന്നിവർക്കു നേരെ സനീഷ് കത്തി വീശുന്നത് കണ്ടവരുണ്ട്. എന്നാൽ, കുത്തിയത് സനീഷാണെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലുള്ള പ്രതികൾ നൽകിയ വിവരങ്ങളിൽനിന്നു കൊലയാളിയെ സംബന്ധിക്കുന്ന വ്യക്തമായ സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. കേസിൽ സനീഷിന്റെ തിരിച്ചറിയൽ പരേഡ് പൊലീസിനു നിർണായകമാണ്.

കഴിഞ്ഞ ജൂലൈ രണ്ടിനു പുലർച്ചെയാണു കോളജ് ക്യാംപസിന്റെ പിൻകവാടത്തിൽ അഭിമന്യു കുത്തേറ്റു വീണത്. കൊലപാതകത്തിന്റെ ഗൂഢാലോചന, പ്രതികളെ സഹായിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കാളികളായ 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.