കീഴാറ്റൂർ: രൂപരേഖ മാറ്റിയാലും പ്രശ്നമെന്ന് സംസ്ഥാന നിലപാട്

ന്യൂഡൽഹി ∙ കീഴാറ്റൂരിലെ നിർദിഷ്ട ബൈപാസിന്റെ‌ രൂപരേഖ മാറ്റുന്നതു കൂടുതൽ പരി‌സ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുമെന്നാണു സംസ്ഥാന നിലപാട്. ബദൽ മാർഗത്തിനു ശ്രമിച്ചാൽ 600 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരു‌മെന്നും മന്ത്രി ജി.സുധാകരൻ ചൂണ്ടിക്കാട്ടിയിരുന്നു. തർക്കത്തിലുള്ള അലൈൻമെന്റ് പ്രകാരം നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും നടപടികൾ നിർത്തിവയ്ക്കാൻ ദേശീയപാതാ അതോറിറ്റിക്കു കേന്ദ്രം നിർദേശം നൽകിയിരുന്നു. ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് നൽകിയ നിവേദനം പരിഗണിച്ചായിരുന്നു ഇത്.

സംസ്ഥാന സർക്കാരുമായി ആലോചിച്ചു കാര്യങ്ങൾ നീക്കേണ്ടതിനു പകരം, ഇനിയൊരു പരിശോധന നടത്തണമെന്നു പറയുന്നതു കേന്ദ്ര–സംസ്ഥാന ബന്ധത്തിന്റെ ആരോഗ്യകരമായ കീഴ്‌വഴക്കങ്ങൾക്ക് എതിരാണെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയത്. പല കാര്യങ്ങളിലും കേന്ദ്രം കേരളത്തോട് അവഗണന കാട്ടുന്നുണ്ട്. അതിലൊന്നുകൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ക‌ഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്രനീക്കത്തെയും രാഷ്ട്രീയപ്രേരിതമായാണു സംസ്ഥാന സർക്കാർ കാണുന്നത്.