അഭിമന്യു വധം: കൊലയാളി സംഘത്തിലെ ഒരാൾ പിടിയിൽ

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ നെട്ടൂർ സ്വദേശി റെജീബിനെ (25) പിടികൂടി. കർണാടക കുടകിലെ ഒളിത്താവളത്തിൽനിന്നു ട്രെയിനിൽ കേരളത്തിലേക്കു വരുംവഴി തൃശൂരിനു സമീപമാണു റെജീബ് പിടിയിലായത്. ക്യാംപസ് ഫ്രണ്ട് എറണാകുളം മേഖലാ ട്രഷററാണ്.

കൊലപാതകം നടപ്പിലാക്കിയതു നാലു കുറ്റവാളി സംഘങ്ങളായിരുന്നു. ഇതിൽ നെട്ടൂർ സംഘത്തിലെ പ്രധാനിയാണു റെജീബ്. ഈ സംഘത്തിലെ തൻസീർ, സഹൽ, സാഹിദ് എന്നിവരെയും അന്വേഷണസംഘം തിരയുന്നുണ്ട്. കേസിൽ നേരത്തേ അറസ്റ്റിലായ മഹാരാജാസ് കോളജ് വിദ്യാർഥി ജെ.ഐ. മുഹമ്മദ്, പൂത്തോട്ട ലോ കോളജ് വിദ്യാർഥിയും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് റിഫ എന്നിവരെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്ന പേരാണു നെട്ടൂർ റെജീബ്.

കൊലയാളി സംഘത്തിലുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി പി.എച്ച്. സനീഷിന്റെ വിവരവും പൊലീസിനു ലഭിച്ചത് ഇവരിൽ നിന്നാണ്. അഭിമന്യുവിനെ കുത്തിയ പ്രതിയെ കണ്ടെത്താൻ ഇവരുടെ തിരിച്ചറിയൽ പരേഡ് നിർണായകമാണ്. ക്യാംപസിലെ ചുവരെഴുത്തു സംബന്ധിച്ച തർക്കത്തിന്റെ പേരിൽ അഭിമന്യു ഉൾപ്പെടെ മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കാണു കുത്തേറ്റത്.