പ്രതിസന്ധി ഘട്ടത്തിൽ ഹർത്താൽ നടത്തിയത് യുക്തിക്കു നിരക്കുന്നതല്ല: ഹൈക്കോടതി

കൊച്ചി ∙ കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയതു യുക്തിക്കു നിരക്കുന്ന കാര്യമല്ലെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഹർത്താൽ ദിനങ്ങളിൽ പൂർണ സുരക്ഷ ഉറപ്പു നൽകിയിട്ടും ജനങ്ങൾ പുറത്തിറങ്ങാത്തത് എന്തുകൊണ്ടാണെന്നു ചോദിച്ചു. ഇന്ധന വില വർധനയ്ക്കെതിരെ കഴിഞ്ഞ വർഷം ഒക്ടോബർ 16നു യുഡിഎഫ് നടത്തിയ ഹർത്താലിനെതിരെ ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തംഗം സോജൻ പവിയാനോസ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് ഇക്കാര്യം ചോദിച്ചത്.  

ഹർത്താൽ വിരുദ്ധ നിയമം സർക്കാർ എന്നാണിനി നിർമിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. 2017 ഒക്ടോബർ 16ലെ ഹർത്താലിനെതിരെ നൽകിയ ഹർജിയിൽ, ഹർത്താൽ പ്രതിരോധിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സർക്കാർ നൽകിയ വിശദീകരണം പരിഗണിച്ചുകൊണ്ടാണ്, ഇത്രയും സുരക്ഷ ഉറപ്പു നൽകിയിട്ടും ജനങ്ങൾ പുറത്തിറങ്ങാൻ തയാറാവാത്തത് എന്തുകൊണ്ടാണെന്നു കോടതി ആരാഞ്ഞത്. ഇക്കാര്യത്തിൽ സുപ്രീം കോടതിവിധി, നിയമ പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ എന്തു നടപടിയെടുക്കുമെന്നു മൂന്നാഴ്ചയ്ക്കകം സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.