നന്മ നിറഞ്ഞ ക്യാപ്റ്റൻ

എപ്പോൾ സംസാരിച്ചാലും പ്രാർഥനയിലൂടെ മാത്രമേ ക്യാപ്റ്റൻ ഫോൺ സംഭാഷണം അവസാനിപ്പിക്കാറുള്ളൂ. സ്നേഹാന്വേഷണങ്ങൾക്കെല്ലാം വ്യക്തിബന്ധത്തിന്റെ ഗാഢമായ ഉറപ്പ്. എല്ലാവരെയും പേരെടുത്തു തിരക്കും. ഒരിക്കൽ എന്റെ വാപ്പയെ എയർപോർട്ടിൽ വച്ചു കണ്ടു. എങ്ങനെയാണ് മനസ്സിലായതെന്നറിയില്ല. ഉടനെ ഓടിയെത്തി.

ആകാരം കൊണ്ടുമാത്രം സിനിമയിൽ വില്ലനായ ക്യാപ്റ്റൻ രാജു ജീവിതത്തിൽ അങ്ങേയറ്റം നിഷ്കളങ്കനായിരുന്നു. ഞാൻ ക്യാപ്റ്റൻ എന്നു മാത്രമേ വിളിക്കാറുള്ളൂ. എത്രയോ സിനിമകളിലൂടെ ശക്തമായ സൗഹൃദം. ഇടയ്ക്ക് ഒരു അപകടമുണ്ടായത് അദ്ദേഹത്തിന് വലിയ ഷോക്കായി.

നല്ല വേഷങ്ങൾ ചെയ്യാൻ കഴിയാത്തതിലെ വിഷമം പങ്കുവയ്ക്കാറുണ്ട്. കോമഡി സിനിമകളിൽ അഭിനയിക്കാൻ വലിയ ഇഷ്ടമായിരുന്നു. ഒടുവിൽ അഭിനയിച്ച സിനിമയും എനിക്കൊപ്പമായിരുന്നു– മാസ്റ്റർ പീസ്. അതിൽ അദ്ദേഹം ക്യാപ്റ്റൻ രാജുവായി തന്നെയാണ് അഭിനയിച്ചത്. നന്മ നിറഞ്ഞ ക്യാപ്റ്റനു പ്രണാമം.