പെൻഷൻകാരുടെ ഇൻഷുറൻസ് പദ്ധതി: മാതാപിതാക്കളും മക്കളും പുറത്ത്

തിരുവനന്തപുരം ∙ സർവീസ് പെൻഷൻകാർക്കു വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്നു മാതാപിതാക്കളും മക്കളും പുറത്ത്. വൈകല്യമുള്ള മക്കളുണ്ടെങ്കിൽ അവർക്കു പരിരക്ഷ ലഭിക്കും. കുടുംബ പെൻഷൻകാർ ഇൻഷുറൻസിന് അപേക്ഷിക്കേണ്ടെന്നു നിർദേശിച്ച ധനവകുപ്പ് കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ ജീവനക്കാരുടെ പങ്കാളി, മാതാപിതാക്കൾ, മക്കൾ എന്നിവരെ പദ്ധതിയിൽ ഉൾപ്പെടുത്തും. ട്രഷറികൾ വഴി വിതരണം ചെയ്യുന്ന ഇൻഷുറൻസ് അപേക്ഷാ ഫോമിലാണു നിബന്ധനകൾ വിശദീകരിക്കുന്നത്.

സംസ്ഥാനത്ത് 5,43,864 പെൻഷൻകാരുണ്ട്. ഇവരുടെ മാതാപിതാക്കൾ, പ്രായപൂർത്തിയാകാത്ത മക്കൾ എന്നിവർ ഉൾപ്പെടെ 15 ലക്ഷത്തോളം പേർക്കാണു പരിരക്ഷ ലഭിക്കേണ്ടിയിരുന്നത്. കേരളത്തിൽ ആയുർദൈർഘ്യം ഉയർന്ന നിരക്കിലായതിനാൽ ഭൂരിപക്ഷം പേരുടെയും മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. അവിവാഹിതരായ മക്കളുള്ളവരുമുണ്ട്.