സരിതയുടെ പരാതി: രഹസ്യ മൊഴിയെടുക്കാൻ അപേക്ഷ

തിരുവനന്തപുരം∙ പീഡനപരാതിയിൽ സരിത എസ്.നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ചീഫ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എംപി എന്നിവരെ പ്രതി ചേർത്ത് അന്വേഷണ സംഘം മൂന്നു ദിവസം മുൻപ് കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പരാതിക്കാരി വനിത ആയതിനാൽ മൊഴി രേഖപെടുത്തുന്നതും വനിതാ മജിസ്‌ട്രേട്ടുമാർ തന്നെ ആവണമെന്നാണു നിലവിലെ നിയമം. ജില്ലാ കോടതിക്കു കീഴിൽ നിലവിൽ രണ്ട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതികളിൽ വനിതാ മജിസ്‌ട്രേട്ടുമാരുണ്ട്.

രഹസ്യമൊഴി ഏതു കോടതിയിൽ രേഖപ്പെടുത്തണമെന്നു ചീഫ് മജിസ്‌ട്രേട്ട് കോടതി ഇന്ന് ഉത്തരവു നൽകും.