മാതാവിനെ കാണാൻ മഅദനി നാട്ടിലെത്തി

ബെംഗളൂരു / കൊല്ലം ∙ അസുഖബാധിതയായ മാതാവിനെ കാണാൻ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി നാട്ടിലെത്തി. ബെംഗളൂരുവിൽ നിന്നു വിമാനമാർഗം തിരുവനന്തപുരത്ത് എത്തിയ മഅദനി റോഡുമാർഗം ഒരു മണിയോടെ ശാസ്താംകോട്ടയിലെത്തി ആശുപത്രിയിൽ‌ ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവ് അസുമാബീവിയെ സന്ദർശിച്ചു. ഭാര്യ സൂഫിയ, മകൻ സലാഹുദീൻ അയൂബി, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 2 സിഐമാർ ഉൾപ്പെടുന്ന 11 അംഗ കർണാടക പൊലീസ് സംഘം ഒപ്പമുണ്ട്. അൻവാർശേരിയിൽ തങ്ങുന്ന മഅദനി 4നു മടങ്ങും.

അതേസമയം, യാത്രാനിബന്ധന ലഘൂകരിക്കണം എന്നാവശ്യപ്പെട്ടു മഅദനി സമർപ്പിച്ച ഹർജിയിൽ തടസ്സവാദം ഉന്നയിക്കാൻ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസിന് എൻഐഎ കോടതി ഇന്നു സമയം അനുവദിച്ചു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനും രാഷ്ട്രീയ നേതാക്കളുമായോ അണികളുമായോ കൂടിക്കാഴ്ച നടത്തുന്നതിനും ഏർപ്പെടുത്തിയ വിലക്കിൽ ഇളവു വേണമെന്നാണു ഹർജി.