ആരുവച്ചു, മകന്റെ കുഴിമാടത്തിൽ ആ പൂവ് ?

തിരുവനന്തപുരം∙ ഡിവൈഎസ്പി ഹരികുമാറിന്റെ മരണവിവരമറിഞ്ഞു വീട്ടിലെത്തിയവർക്ക് പിടിതരാത്ത ചോദ്യമായി അവശേഷിച്ചത് വർഷങ്ങൾക്കു മുൻപ് മരിച്ച മകന്റെ കുഴിമാടത്തിനു മുകളിലിരുന്ന ജമന്തിപ്പൂവ്. ജീവനൊടുക്കുന്നതിനു മുൻപ് ഹരികുമാർ സ്വന്തം മകനു സമർപ്പിച്ച അവസാന പുഷ്പമായിരുന്നോ അതെന്നു ബന്ധുക്കൾ പലരും തമ്മിൽ ചോദിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ഒൻപത് ദിവസമായി പൂട്ടിക്കിടന്ന വീട്ടുവളപ്പിലെ കുഴിമാടത്തിൽ വാടാത്ത പൂവ് ആരെങ്കിലും സമർപ്പിച്ചതാണോ അതോ സമീപത്തെ ചെടിയിൽ നിന്ന് കൊഴിഞ്ഞുവീണതാണോ എന്നും വ്യക്തമല്ല. അസുഖ ബാധിതനായിട്ടാണ് മൂത്ത മകൻ അഖിൽ ഹരി വർഷങ്ങൾക്കു മുൻപ് മരിച്ചത്. ഇതിനു ശേഷം നാളുകളോളം ഹരികുമാർ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാർ പറയുന്നു. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പിൽ ഹരികുമാർ എഴുതിയിരുന്നത്. ഹരികുമാറിനെ ഇന്നലെ സംസ്കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്.