മാപ്പുചോദിച്ച് ദീപയും ശ്രീചിത്രനും; മാപ്പ് വേണ്ട മറുപടി മതിയെന്നു കവി

തൃശൂർ ∙ കവിത മോഷണവിവാദം സമൂഹമാധ്യമങ്ങളിൽ ആളിപ്പടരുന്നതിനിടെ പരസ്യ ക്ഷമാപണം നടത്തി ദീപ നിശാന്തും എം.ജെ. ശ്രീചിത്രനും. തന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഉത്തരവാദി താനാണെന്നതിനാൽ ക്ഷമചോദിക്കുന്നുവെന്ന് കേരളവർമ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ ഫെയ്സ്ബുക്കിൽ കുറിച്ചു. കവി അനുഭവിക്കേണ്ടിവന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും മാപ്പുചോദിക്കുന്നതായി എം.ജെ. ശ്രീചിത്രനും പ്രതികരിച്ചു. മാപ്പ് വേണ്ടെന്നും കവിത മോഷ്ടിച്ചതാരാണെന്ന മറുപടി മാത്രം മതിയെന്നുമായിരുന്നു കവിതയുടെ സൃഷ്ടാവ് എസ്. കലേഷിന്റെ മറുപടി. 

തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ്. കലേഷ് രംഗത്തുവന്നതിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ എന്ന പേരിൽ 2011 മാർച്ച് 4നാണ് കലേഷ് ബ്ലോഗിൽ കവിത പോസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു വാരികയിലും പ്രസിദ്ധീകരിച്ചു. എന്നാൽ, ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ മാഗസിനിൽ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം ഇതേ കവിത ‘അങ്ങനെയിരിക്കെ’ എന്നപേരിൽ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. എഴുത്തുകാരനും പ്രഭാഷകനുമായ എം.ജെ. ശ്രീചിത്രനാണ് ദീപയ്ക്കു കവിത പകർത്തി നൽകിയതെന്നും ആരോപണം ഉയർന്നു. 

ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീടു ദീപ ക്ഷമാപണം നടത്തി. ആ കവിത കലേഷിന്റേതല്ല എന്നു തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനാകാത്ത പ്രതിസന്ധിയിലാണെന്നും ദീപ ഫെയ്സ്ബുക്കിൽ കുറിച്ചു. ചർച്ച മുറുകുന്നതിനിടെ ആരോപണവിധേയനായ ശ്രീചിത്രനും ക്ഷമാപണം നടത്തി.