നടിയുടെ ലഹരി മരുന്ന് ഇടപാട്: സിനിമ, സീരിയൽ പ്രവർത്തകരെ ചോദ്യം ചെയ്യും

കാക്കനാട് ∙ ലഹരിമരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിന്റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകരെ പൊലീസ് ചോദ്യം ചെയ്യും. ഏതാനും സിനിമ, സീരിയൽ പ്രവർത്തകരും ഇതിൽ ഉൾപ്പെടും. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണിത്. 

സ്ഥിരം ഇടപാടുകാരിൽ ആർക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനാണു ചോദ്യം ചെയ്യൽ. നടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നു പൊലീസിനു ബോധ്യമായിട്ടുണ്ട്.

നടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മുപ്പതോളം കഞ്ചാവു ചെടികൾ തിരുവനന്തപുരത്തെ വീട്ടിൽ നട്ടു വളർത്തിയതിന് ഇയാളെ നേരത്തെ പിടികൂടിയിരുന്നു. വിദേശത്തും ലഹരിമരുന്നു കേസിൽ നടി കുടുങ്ങിയിട്ടുണ്ട്. റിമാൻഡിലുള്ള നടിയെയും ഡ്രൈവറും സഹായിയുമായ തമ്മനത്ത് താമസിക്കുന്ന നാട്ടകം സ്വദേശി ബിനോ ഏബ്രഹാമിനെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും.