ഭര്‍ത്താവിനെ കൊന്നു സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതി പിടിയിൽ

ഏകം സിങ് ധില്ലനും ഭാര്യ സീറത്ത് കൗറും. ചിത്രത്തിനു കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്

ചണ്ഡിഗഢ്∙ മൊഹാലിയില്‍ ഭര്‍ത്താവിനെ കൊന്നു സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും കുടുംബാംഗങ്ങളും പിടിയില്‍. ഏകം സിങ് ധില്ലന്‍ എന്ന ബിസിനസുകാരനെയാണു ഭാര്യ സീറത്ത് കൗര്‍ വെടിവച്ചു കൊന്ന ശേഷം സ്യൂട്ട്കേസിലടച്ചത്.

കുടുംബവഴക്കാണു കൊലയ്ക്കു കാരണമെന്നാണു പ്രാഥമിക നിഗമനം. ബിസിനസിലെ തകര്‍ച്ചയെ തുടര്‍ന്നു സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ധില്ലനുമായി സീറത്ത് കൗര്‍ വഴക്കിടുക പതിവായിരുന്നു. ശനിയാഴ്ചയുണ്ടായ വഴക്കിനിടെ വീട്ടിലുണ്ടായിരുന്ന പിസ്റ്റളെടുത്തു തലയ്ക്കുനേരെ വെടിയുതിര്‍ത്തു. സംഭവസ്ഥലത്തുവച്ചു തന്നെ ധില്ലനു ജീവന്‍ നഷ്ടമായി. വലിയൊരു സ്യൂട്ട് കേസിലാക്കി ഭര്‍ത്താവിന്‍റെ മൃതദേഹം കനാലില്‍ തള്ളാനാണു സീറത്ത് കൗര്‍ പദ്ധതിയിട്ടത്.

സഹോദരന്‍റെയും അമ്മയുടെയും സഹായത്തോടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ സീറത്ത് കൗര്‍ കാറിലേക്കു പെട്ടി കയറ്റുന്നതിനായി ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായം തേടി. പെട്ടി ഉയര്‍ത്തുന്നതിനിടെ ചോര കയ്യില്‍ പറ്റിയ ഓട്ടോ ഡ്രൈവര്‍ക്കു തോന്നിയ സംശയമാണു ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. ഉടന്‍ തന്നെ ഓട്ടോ ഡ്രൈവര്‍ പൊലീസിലറിയിച്ചു. പൊലീസെത്തിയപ്പോഴേക്കും രണ്ടു മക്കളേയും തനിച്ചാക്കി സീറത്തും ബന്ധുക്കളും രക്ഷപ്പെട്ടിരുന്നു.

എന്നാല്‍ ഏറെ വൈകാതെ തന്നെ മൂവരെയും പൊലീസ് കണ്ടെത്തി. 12 വര്‍ഷം മുമ്പായിരുന്നു ഏകം സിങ്ങിന്‍റെയും സീറത്തിന്‍റെയും വിവാഹം. ഇവരുടെ രണ്ടു കുട്ടികളും കൊലപാതകം നടക്കുമ്പോള്‍ ഫ്ലാറ്റിലുണ്ടായിരുന്നു. എന്നാല്‍ ഉറക്കത്തിലായിരുന്നതിനാല്‍ ഒന്നും അറിഞ്ഞില്ലെന്നാണു കുട്ടികളുടെ മൊഴി.