പുണെയിൽ എൻജിനീയറിങ് വിദ്യാർഥികള്‍ കൊല്ലപ്പെട്ട നിലയിൽ; കണ്ടെത്തിയത് വിവസ്ത്ര മൃതദേഹങ്ങൾ

Representational image

പുണെ∙ മഹാരാഷ്ട്രയിൽ എൻജിനീയറിങ് വിദ്യാർഥികളായ പെൺകുട്ടിയെയും ആൺകുട്ടിയെയും ക്രൂരമായി കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി. പുണെയ്ക്കു സമീപം ലോണാവ്‌ലയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കുശേഷം ടൈഗർ പോയിന്റിനു സമീപം വനമേഖലയിലാണു വിദ്യാർഥികളുടെ മൃതദേഹം വസ്ത്രം നീക്കം ചെയ്യപ്പെട്ടനിലയിൽ കണ്ടെത്തിയത്.

ഞായർ വൈകുന്നേരം 7.30നും തിങ്കൾ ഉച്ചകഴിഞ്ഞ് രണ്ടിനും ഇടയ്ക്കാണു കുറ്റകൃത്യം അരങ്ങേറിയതെന്നു പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ടനിലയിലായിരുന്നു. വായിൽ തുണി തിരുകിയിട്ടുമുണ്ടായിരുന്നു. ആൺകുട്ടി അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയും പെൺകുട്ടി അവസാന വർഷ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയുമാണ്.

ലോണാവ്‌ലയ്ക്കുസമീപം ഭൻഗർവാഡിയിലാണ് അഹമ്മദ്നഗറിലെ രാഹുരി സ്വദേശിയായ ആൺകുട്ടി താമസിച്ചിരുന്നത്. ജുന്നാറിലെ ഒട്ടൂർ സ്വദേശിയായ പെൺകുട്ടി, ലോണാവ്‌ലയിലെ കോളജ് ഹോസ്റ്റലിലും. കോഴ്സ് പൂർത്തിയായ ഉടനെതന്നെ ജോലിയിൽ പ്രവേശിക്കാനിരിക്കയായിരുന്നു പെൺകുട്ടിയെന്ന് കോളജ് അധികൃതർ അറിയിച്ചു. സുഹൃത്തിനൊപ്പം പുറത്തുപോകുകയാണെന്നും വരാൻ താമസിക്കുമെന്നാണ് പെൺകുട്ടി ഹോസ്റ്റിലിൽ പറഞ്ഞിരുന്നത്.