പാർട്ടി ആസ്ഥാനത്തുനിന്ന് ശശികലയുടെ ചിത്രങ്ങൾ നീക്കം ചെയ്യണം: ഒപിഎസ് വിഭാഗം

ചെന്നൈ∙ അണ്ണാ ഡിഎംകെയുടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ പുരോഗമിക്കുമ്പോൾ ശശികലയുടെ ചിത്രങ്ങൾ പാർട്ടി ആസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഒപിഎസ് വിഭാഗം. പാർട്ടി ആസ്ഥാനത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കാൻ ശശികലയുടെ ചിത്രങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ഒപിഎസ് വിഭാഗം നേതാവ് ഇ. മധുസൂദനൻ ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഒപിഎസ് ക്യാംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വി.കെ. ശശികല, ടി.ടി.വി. ദിനകരൻ എന്നിവരുൾപ്പെടെയുള്ള മന്നാർഗുഡി സംഘത്തെ അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയതായി ഇരുവിഭാഗങ്ങളും വ്യക്തമാക്കിയിരുന്നു. ടി.ടി.വി ദിനകരൻ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മിഷന് കോഴ നൽകാൻ ശ്രമിച്ചുവെന്ന കേസിൽ കുടുങ്ങിയതോടെയാണ് ലയന ചർച്ചയ്ക്ക് ചൂടുപിടിച്ചത്.

ലയന ചർച്ചയിൽ പനീർസെൽവം പക്ഷത്തിനു നേതൃത്വം നൽകുന്നത്‌ മുൻ മന്ത്രിയായ കെ.പി. മുനിസ്വാമിയാണ്‌. മാത്രമല്ല മുതിർന്ന നേതാക്കളായ മാഫോയി പാണ്ഡ്യരാജൻ, വി.മൈത്രേയൻ എന്നിവരും പനീർസെൽവത്തിനൊപ്പമാണ്.