തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് വിജയ് മല്യ; കോടതിയിൽ ഹാജരായി

ലണ്ടന്‍∙ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു വിവാദ വ്യവസായി വിജയ് മല്യ. ആരോപണങ്ങള്‍ തെറ്റാണെന്നും കോടതിയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടില്ലെന്നും കുറ്റക്കാരനല്ലെന്നു തെളിയിക്കുമെന്നും മല്യ മാധ്യമപ്രവ‍ർത്തകരോടു പറഞ്ഞു. വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി മടങ്ങുമ്പോഴായിരുന്നു പ്രതികരണം.

വായ്പാതട്ടിപ്പു കേസിൽ ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി വിജയ് മല്യയെ തിരിച്ചയക്കണമെന്ന ഹര്‍ജിയിലാണു ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദം കേട്ടത്. ഡിസംബർ നാലുവരെ ജാമ്യം അനുവദിച്ച കോടതി, അടുത്ത ഹിയറിങ് ജൂലായ് ആറിലേക്കു നിശ്ചയിച്ചു. ലണ്ടനിലുള്ള മല്യയെ ഏപ്രിലില്‍ സ്‌കോട്ട്ലന്റ് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്താണു മല്യ നാടുവിട്ടത്. ലണ്ടനിൽ സുഖജീവിതം നയിക്കുകയാണ് മല്യയെന്നാണു റിപ്പോർട്ട്. കഴിഞ്ഞദിവസം ബര്‍മിങ്ഹാമില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മൽസരം കാണാനെത്തിയ മല്യ, വിരാട് കോഹ്‍ലി ഫൗണ്ടേഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്തതു വാർത്തയായിരുന്നു.