സ്കോട്‍ലൻഡിൽ മലയാളി വൈദികന്റെ മരണം; മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു

തിരുവനന്തപുരം ∙ സ്കോട്‍ലൻഡിലെ എഡിൻബറോയിൽ കാണാതായ മലയാളി വൈദികൻ ഫാ. മാർട്ടിൻ സേവ്യറിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ ഫാ. മാർട്ടിൻ സേവ്യർ ഒരു വർഷം മുൻപാണ് എഡിൻബറ സർവകലാശാലയിൽ ഉപരിപഠനത്തിനായി എത്തിയത്.

എഡിൻബറയിൽ സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിന്റെ ചുമതലയും ഇദ്ദേഹം വഹിച്ചിരുന്നു. വൈദികനെ കാണാതായതിൽ ബന്ധുക്കൾക്കും സഭയ്ക്കും കടുത്ത ആശങ്കയും സംശയവും ഉണ്ടായിരിക്കുകയാണ്. തിരോധാനത്തിൽ തീവ്രവാദ സംഘടനകൾക്കുള്ള പങ്ക് സോഷ്യൽ മീഡിയയിലും മറ്റും ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ അടിയന്തരമായി അന്വേഷണം നടത്താൻ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർക്കു നിർദേശം നൽകണം. മൃതദേഹം എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.