സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു

കൊച്ചി ∙ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെൺകുട്ടിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി കാമുകൻ അയ്യപ്പദാസ് പിൻവലിച്ചു. പെൺകുട്ടി പൊലീസ് സംരക്ഷണയിലാണെന്നും തടങ്കല്ലിൽ അല്ലെന്നുമുളള പൊലീസ് വിശദീകരണത്തെ തുടർന്നാണു ഹർജി പിൻവലിച്ചത്.

പൊലീസ് സംരക്ഷണയിലുള്ള പെൺകുട്ടി അന്യായ തടങ്കലിലാണെന്നു വാദിച്ചതിനെ കോടതി വിമർശിച്ചു. ഇത്തരത്തിൽ അനാവശ്യ ഹർജികളുമായെത്തിയാൽ പിഴ ചുമത്തുമെന്നും ഹൈക്കോടതി മുന്നിറിയിപ്പുനൽകി. അതേസമയം, കേസില്‍ നുണപരിശോധനയ്ക്കു വിധേയയാകണമെന്ന ആവശ്യത്തിൽ യുവതി കോടതിയിൽ നിലപാട് അറിയിച്ചില്ല.

ജൂലൈ മൂന്നിനു കേസ് വീണ്ടും പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരായി നിലപാടറിയിക്കാൻ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു.