പൊലീസിനോട് പറഞ്ഞത് പുറത്തു പറയാൻ സാധിക്കില്ല: പി.ടി. തോമസ് എംഎൽഎ

കൊച്ചി∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി.ടി. തോമസ് എംഎൽഎയുടെ മൊഴിയെടുത്തു. ആക്രമിക്കപ്പെട്ട നടിയെ സംഭവദിവസം രാത്രി സന്ദർശിച്ച വ്യക്തിയെന്ന നിലയിലാണു മൊഴിയെടുത്തത്. പൊലീസിനോടു പറഞ്ഞ കാര്യങ്ങൾ പുറത്തുപറയാൻ സാധിക്കില്ലെന്ന് എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങൾ മുഴുവൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തനിക്കുള്ള ചില സംശയങ്ങളും പൊലീസുമായി പങ്കുവച്ചു. കേസ് വഴിതെറ്റിപോകുന്നുവെന്ന് തോന്നിയാൽ സ്വന്തം താൽപര്യങ്ങളോ സ്ഥാനമാനങ്ങളോ ത്യജിച്ചാണെങ്കിലും പോരാടും. ഈ ഘട്ടത്തിൽ ആക്ഷേപമുന്നയിച്ച് പൊലീസിന്റെ അന്വേഷണത്തെ ദുർബലമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മൊഴി നൽകിയശേഷം പി.ടി. തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞു കൊച്ചിയിൽ സംവിധായകൻ ലാലിന്റെ വീട്ടിലേക്ക് അർധരാത്രി തന്നെ എത്തിയവരുടെ കൂട്ടത്തിൽ പി.ടി. തോമസുമുണ്ടായിരുന്നു. നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിനെ പിടികൂടിയപ്പോഴും പൾസർ സുനിയുടെ ഫോണിലേക്ക് വിളിച്ചുനോക്കിയപ്പോഴും സ്ഥലത്തുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. ഈ സാഹചര്യത്തിലാണു സംഭവദിവസത്തെ കാര്യങ്ങളെക്കുറിച്ച് തോമസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.

എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. നിലവിലെ പൊലീസ് അന്വേണത്തെക്കുറിച്ച് പരാതിയില്ലെന്നും മുഖ്യമന്ത്രി പ്രതിക്കൂട്ടിലാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ അന്വേഷണം ഊർജിതമാക്കിയതെന്നും മൊഴിയെടുക്കലിനു മുമ്പ് പി.ടി. തോമസ് പറഞ്ഞു.