അന്വേഷണത്തിൽ തൃപ്തിയെന്ന് പരാതിക്കാരി; കേസിന്റെ ഗതിമാറ്റാൻ ശ്രമമെന്ന് സഹോദരൻ

തിരുവനന്തപുരം∙ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ എം.വിന്‍സന്റ് എംഎല്‍എ അറസ്റ്റിലായ സംഭവത്തിൽ കേസിന്റെ ഗതിമാറ്റാൻ ശ്രമമെന്ന് പരാതിക്കാരിയുടെ സഹോദരൻ. വിന്‍സന്‍റിന്‍റെ ബന്ധുക്കള്‍ പരാതിക്കാരിയുടെ ബന്ധുക്കളെ സ്വാധീനിക്കുന്നതായും സഹോദരൻ ആരോപിച്ചു. തന്റെ ബന്ധുക്കളിൽ പലരും കോൺഗ്രസുകാരാണെന്നും സഹോദരന്‍ പറഞ്ഞു.

എന്നാൽ, കേസന്വേഷണത്തിൽ പൂർണതൃപ്തിയുണ്ടെന്ന് പരാതിക്കാരി പ്രതികരിച്ചു. അന്വേഷണം നേരായവഴിയിലാണെന്നും സത്യം ജയിക്കുമെന്നും പരാതിക്കാരി പറഞ്ഞു. എം.വിന്‍സന്റ് എംഎല്‍എയെ പിന്തുണച്ച് കുടുംബവും പരാതിക്കാരിയുടെ സഹോദരിയും രംഗത്തെത്തിയതിനു പിന്നാലെയാണ് പരാതിക്കാരിയുടെ സഹോദരൻ മാധ്യമങ്ങൾക്കു മുൻപിലെത്തിയത്.

‌അറസ്റ്റിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നു ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നു വിൻസന്റ് എംഎൽഎയുടെ ഭാര്യ ശുഭ പറഞ്ഞിരുന്നു. അതേസമയം, എംഎൽഎയ്ക്കെതിരെ താൻ മൊഴി നൽകിയെന്ന വാർത്ത തെറ്റാണെന്നു ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി പ്രതികരിച്ചു. സംഭവം രാഷ്ട്രീയപ്രേരിതമെന്നു വിശ്വസിക്കുന്നതായി പരാതിക്കാരിയുടെ സഹോദരിയും പറഞ്ഞു. എന്നാല്‍ സഹോദരിയും ഭര്‍ത്താവും ചേര്‍ന്നു കേസൊതുക്കാന്‍ ശ്രമിച്ചെന്നാണു പരാതിക്കാരിയുടെ മൊഴി.