കേന്ദ്രഭരണത്തിന്റെ തണലിൽ പാർട്ടിയിൽ ചില പാഴ്ച്ചെടികൾ വളർന്നു: കുമ്മനം

തിരുവനന്തപുരം∙ കേരളത്തിലെ മാധ്യമങ്ങളിൽ ഒരാഴ്ചയായി ബിജെപിയെപ്പറ്റി വരുന്ന വാർത്തകൾ പാർട്ടിയെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണെന്നു സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേന്ദ്രഭരണത്തിന്‍റെയും ബിജെപിയെന്ന വടവൃക്ഷത്തിന്‍റേയും തണലിൽ ചില പാഴ്ച്ചെടികള്‍ വളർന്നുവരാൻ ശ്രമിച്ചു എന്നത് വസ്തുതയാണെന്നും അത് ശ്രദ്ധയിൽപെട്ടപ്പോൾതന്നെ പിഴുതെറിഞ്ഞെന്നും കുമ്മനം പറഞ്ഞു. ആശുപത്രിക്കിടക്കയിൽനിന്നു പ്രവർത്തകർക്ക് എഴുതിയ കത്തിലാണു മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ടുള്ള സമീപകാല വിവാദങ്ങളെപ്പറ്റി കുമ്മനം ആദ്യമായി വിശദീകരിക്കുന്നത്.

ഇനിയും ചില ഇത്തിൾക്കണ്ണികൾ പാർട്ടിയിലുണ്ടെന്നു ശ്രദ്ധയിൽപെട്ടാൽ അവയെയും ഇല്ലാതാക്കുമെന്നു കുമ്മനം പ്രവർത്തകർക്ക് ഉറപ്പു നൽകുന്നുണ്ട്. ഒറ്റപ്പെട്ട സംഭവത്തിന്‍റെ ചുവടുപിടിച്ചു ബിജെപി കേരളാഘടകം മുഴുവൻ അഴിമതിക്കാരും തട്ടിപ്പുകാരുമാണെന്നു പ്രചരിപ്പിക്കുന്നവരെ നാം കരുതിയിരിക്കണമെന്നും കുമ്മനം ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്നത് അഴിമതിയല്ല. കേന്ദ്ര സർക്കാരിനോടോ ബിജെപിയോടോ ഇതിനു ബന്ധവുമില്ല. മറിച്ച് വ്യക്തിയധിഷ്ഠിതമായ സാമ്പത്തിക തട്ടിപ്പ് ശ്രമമായിരുന്നു. ആരോപണവിധേയനായ വ്യക്തിമൂലം കേന്ദ്രസർക്കാരിൽ നിന്ന് ആർക്കെങ്കിലും അവിഹിതമായ നേട്ടം ഉണ്ടായിട്ടില്ല. പൊതുഖജനാവിനു നഷ്ടവും സംഭവിച്ചിട്ടില്ല. വ്യക്തിഗത ലാഭത്തിനു വേണ്ടി സംഘടനയുടെ പേരു ദുരുപയോഗം ചെയ്തു എന്നതാണു സംഭവിച്ചത്. ആ വ്യക്തിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതിലൂടെ അഴിമതിയോട് ഒരുതരത്തിലും വിട്ടുവീഴ്ചയില്ലെന്ന അടിസ്ഥാന പ്രമാണം ഉയർത്തിപ്പിടിക്കാൻ നമുക്കായി.

സ്വന്തം പാർട്ടി നേതാക്കളുടെ നാറുന്ന അഴിമതി കഥകൾ മറച്ചുവെച്ചു നമുക്കെതിരെ അവർ തിരിയുന്നതു ബിജെപി ശക്തി പ്രാപിക്കുന്നതിലുള്ള അസഹിഷ്ണുത മൂലമാണ്. കോടതികളും അന്വേഷണ ഏജൻസികളും കുറ്റക്കാരാണെന്നു പറഞ്ഞിട്ടും പാർട്ടിക്കോടതി കുറ്റവിമുക്തരാക്കിയെന്നും മനഃസാക്ഷിക്കുമുന്നിൽ കുറ്റക്കാരല്ലെന്നുമുള്ള അപഹാസ്യ നിലപാടുമായി ജനസേവനത്തിന് ഇറങ്ങിയവരാണു ബിജെപിക്ക് നേരെ വാളെടുക്കുന്നത്. എല്ലാ പുഴുക്കുത്തുകളേയും അകറ്റി അഗ്നിയിൽ സ്ഫുടം ചെയ്തതുപോലെ വീണ്ടും മുന്നോട്ടുപോകാൻ ഈ അവസരം നാം പ്രയോജനപ്പെടുത്തണം. വ്യാജപ്രചരണം നടത്തി പാർട്ടിയെ തകര്‍ക്കാൻ തക്കംപാർത്തിരിക്കുന്ന ശത്രുക്കളെ തിരിച്ചറിയാൻ നമുക്കാവണമെന്നും പറഞ്ഞാണു നീണ്ട കത്ത് കുമ്മനം അവസാനിപ്പിക്കുന്നത്.


കുമ്മനം രാജശേഖരന്റെ കത്തിന്റെ പൂർണരൂപം:

പ്രിയ ബന്ധു സാദര നമസ്കാരം,

ആശുപത്രിക്കിടക്കയിൽനിന്നാണ് ഈ കത്തെഴുതുന്നത്. ഒരാഴ്ചയായി കേരളത്തിലെ മാധ്യമങ്ങളിൽ ബിജെപിയെപ്പറ്റി വരുന്ന വാർത്തകൾ താങ്കളും ശ്രദ്ധിച്ചിരിക്കുമല്ലോ? ആയിരക്കണക്കിനു പ്രവർത്തകരുടെ ജീവത്യാഗവും ത്യാഗോജ്വലമായ പോരാട്ടവും കൊണ്ടു കെട്ടിപ്പടുത്ത ഭാരതീയ ജനത പാർട്ടിയെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണിതെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?

കേന്ദ്രഭരണത്തിന്‍റെയും ബിജെപിയെന്ന വടവൃക്ഷത്തിന്‍റേയും തണലിൽ ചില പാഴ്ച്ചെടികള്‍ വളർന്നുവരാൻ ശ്രമിച്ചു എന്നത് വസ്തുതയാണ്. അതു ശ്രദ്ധയിൽപെട്ടപ്പോൾതന്നെ അവയെ പിഴുതെറിയുകയും ചെയ്തു. ഇനിയും ചില ഇത്തിൾക്കണ്ണികൾ പാർട്ടിയിലുണ്ടെന്നു ശ്രദ്ധയിൽപെട്ടാൽ അവയെയും ഇല്ലാതാക്കുമെന്നു ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. ഒരു ഏകാധിപത്യ പാർട്ടിയല്ലാത്തതിനാൽ അതിനു ജനാധിപത്യപരമായ ചില നടപടിക്രമങ്ങൾ പാലിക്കണമെന്നുമാത്രം. ആ കാലതാമസമാണ് ഇപ്പോൾ ഉണ്ടാകുന്നത്. അതിനാൽ ഇതു നിരാശപ്പെടേണ്ട കാലമല്ല.

ഒറ്റപ്പെട്ട സംഭവത്തിന്‍റെ ചുവടുപിടിച്ചു ബിജെപി കേരളാഘടകം മുഴുവൻ അഴിമതിക്കാരും തട്ടിപ്പുകാരുമാണെന്നു പ്രചരിപ്പിക്കുന്നവരെ നാം കരുതിയിരിക്കണം. അഴിമതിയിലും നിരാശയിലും ആണ്ടുകിടന്ന ഭാരതത്തെ കൈപിടിച്ചുയർത്തി ലോക നേതൃസ്ഥാനത്തു തിരികെയത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരാണു നമ്മൾ. അതിന്‍റെ നേതൃസ്ഥാനത്തു ലോകാരാധ്യനായ നരേന്ദ്രമോദിയാണുള്ളത്. അഴിമതിയോടു സന്ധിയില്ലാസമരം പ്രഖ്യാപിച്ച അമിത് ഷായാണ് ബിജെപിയെ നയിക്കുന്നത്. നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരിൽ നാളിതുവരെ അഴിമതിയുടെ ലാഞ്ചന പോലും എതിരാളികൾക്കു കണ്ടെത്താനായിട്ടില്ല. ആ നിരാശാബോധത്തിൽ നിന്നാണ് ഒറ്റപ്പെട്ട സംഭവത്തെ പര്‍വ്വതീകരിക്കാനുള്ള ശ്രമം ഉണ്ടാകുന്നത്.

11 കോടി അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ഭാരതീയ ജനത പാർട്ടിയിൽ ബഹുസ്വരതയും വൈവിധ്യവും ഉള്ള സമൂഹത്തിലെന്ന പോലെ പല സ്വഭാവത്തിലുമുള്ള ആളുകൾ കടന്നിട്ടുണ്ടാകാം. എന്നാൽ അത്തരക്കാരെയും അത്തരം സംഭവങ്ങളെയും എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതിലാണു നമ്മുടെ പാർട്ടി മറ്റുള്ളവരിൽനിന്നു വ്യത്യസ്തമാകുന്നത്. ഇപ്പോൾ ഉണ്ടായിരിക്കുന്നത് അഴിമതിയല്ല. കേന്ദ്ര സർക്കാരിനോടോ ബിജെപിയോടോ ഇതിനു ബന്ധവുമില്ല. മറിച്ചു വ്യക്തിയധിഷ്ഠിതമായ സാമ്പത്തികതട്ടിപ്പ് ശ്രമമായിരുന്നു. അതിലെ പ്രധാന പങ്കാളികൾക്കു ബിജെപിയുമായി ബന്ധവുമില്ലെന്ന് ഇതിനകംതന്നെ തെളിഞ്ഞുകഴിഞ്ഞു. എന്നാൽ പാർട്ടിയുടെ പേരുപറഞ്ഞു തട്ടിപ്പിന് ഒരു പ്രവർത്തകൻ ശ്രമിച്ചു എന്നതു വസ്തുതയാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു സ്വീകരിക്കാൻ കഴിയുന്ന പരമാവധി നടപടി നാം കൈക്കൊണ്ടിട്ടുണ്ട്. അതിലുപരിയായ ഏതെങ്കിലും നടപടി സ്വീകരിക്കേണ്ടത് ഈനാട്ടിലെ നീതിന്യായ വ്യവസ്ഥിതിയും ഭരണകൂടവുമാണ്.

ആരോപണ വിധേയനായ വ്യക്തിമൂലം കേന്ദ്രസർക്കാരിൽനിന്ന് ആർക്കെങ്കിലും അവിഹിതമായ നേട്ടം ഉണ്ടായിട്ടില്ല. പൊതുഖജനാവിന് നഷ്ടവും സംഭവിച്ചിട്ടില്ല. വ്യക്തിഗത ലാഭത്തിനു വേണ്ടി സംഘടനയുടെ പേരു ദുരുപയോഗം ചെയ്തു എന്നതാണു സംഭവിച്ചത്. ആ വ്യക്തിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതിലൂടെ അഴിമതിയോട് ഒരുതരത്തിലും വിട്ടുവീഴ്ചയില്ലെന്ന നമ്മുടെ അടിസ്ഥാന പ്രമാണം ഉയർത്തിപ്പിടിക്കാൻ നമുക്കായി. അതേസമയം ബിജെപിക്കെതിരെ ഇപ്പോള്‍ പുരപ്പുറത്തു കയറി വിളിച്ചൂകൂവുന്ന സിപിഎം, കോൺഗ്രസ് കക്ഷികളുടെ അഴിമതിയോടുള്ള മനോഭാവം എന്താണെന്ന് എല്ലാവർക്കുമറിയാം. ഔദ്യോഗിക അന്വേഷണ ഏജൻസികളും കോടതിയും അഴിമതിക്കാരെന്നു കണ്ടെത്തിയ എത്ര നേതാക്കൻമാരാണ് ഇന്നും നമ്മുടെ ഭരണാധികാരികളായി വിലസുന്നത്? ഭരണഘടനാ സ്ഥാപനങ്ങളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും മേധാവികളായി ഞെളിയുന്ന നേതാക്കൻമാരുടെ എത്രയെത്ര അഴിമതിക്കഥകളാണു പൊതു സമൂഹത്തിന് പറയാനുള്ളത്? സ്വന്തം പാർട്ടി നേതാക്കളുടെ നാറുന്ന അഴിമതി കഥകൾ മറച്ചുവെച്ച് നമുക്കെതിരെ അവർ തിരിയുന്നത് ബിജെപി ശക്തി പ്രാപിക്കുന്നതിലുള്ള അസഹിഷ്ണുത മൂലമാണ്.

ഏറ്റവും വലിയ അഴിമതിയായ ലാവ്‍ലിൻ കേസിൽ ഹൈക്കോടതിയുടെ ദയാവായ്പിനു കാത്തു നിൽക്കുന്നയാളാണ് കേരളം ഭരിക്കുന്ന പിണറായി വിജയൻ. ഇ.ബാലാനന്ദൻ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാൻ സിപിഎം തയാറായിരുന്നുവെങ്കിൽ സംസ്ഥാന ഖജനാവിന് ഉണ്ടാകുമായിരുന്ന ലാഭം നൂറുകണക്കിനു കോടിയുടേതായിരുന്നു. ലാവ്‍ലിൻ കേസിൽ പിണറായി വിജയൻ അഴിമതി നടത്തിയതിന്‍റെ തെളിവുകൾ സിഎജി പുറത്തുകൊണ്ടുവന്നെങ്കിലും പാർട്ടിക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. അങ്ങനെയാണു കോടികളുടെ തട്ടിപ്പുകേസിലെ പ്രതിയായ നേതാവിനാൽ ഭരിക്കപ്പെടുന്നവരായി കേരളജനത മാറിയത്.

സ്വന്തം മണ്ഡലമായ ഹരിപ്പാട് തുടങ്ങാൻ പോകുന്ന മെഡിക്കൽ കോളേജിനു നിർമ്മാണ കരാർ അനുവദിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ സ്ഥലം എംഎൽഎ രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിലായിരുന്നു. കുറഞ്ഞ നിരക്കിൽ നിർമ്മാണമേറ്റെടുക്കാൻ തയാറായ കമ്പനിയെ തഴഞ്ഞായിരുന്നു കൊച്ചി ആസ്ഥാനമായ കമ്പനിക്കു കരാർ നൽകിയതെന്നു വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽതന്നെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയിൽ അഴിമതിക്കേസിൽ പ്രതികളല്ലാത്ത എത്ര മന്ത്രിമാരുണ്ടെന്നു കൂടി ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് കേരള സമൂഹത്തോടു പറയണം.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട കേരളത്തിലെ ഏക നേതാവായ ആർ.ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കോടെ മുന്നാക്ക കമ്മിഷൻ ചെയർമാനാക്കി വാഴിച്ച ഇടതുമുന്നണി നേതാക്കളാണ് ഇപ്പോൾ ബിജെപിക്കെതിരെ ഉറഞ്ഞുതുള്ളുന്നതെന്ന് നാം മനസ്സിലാക്കണം. വി.എസ്. അച്യുതാനന്ദൻ, എളമരം കരീം, ഇ.പി. ജയരാജൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, എം.കെ. മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.എം. മാണി, അനൂപ് ജേക്കബ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, പി.കെ. ജയലക്ഷ്മി.. ഇങ്ങനെ എത്രയെത്ര നേതാക്കളാണു വിജിലൻസ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾക്കുമുന്നിൽ പ്രതികളായി തലകുനിച്ച് നിൽക്കുന്നത്?

സ്ത്രീപീഡനം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ നേതാക്കളുടെ എണ്ണം വേറെ. ഇങ്ങനെ എണ്ണിപ്പറയാൻ ഈ കത്ത് മതിയാകുമെന്നു തോന്നുന്നില്ല. കോടതികളും അന്വേഷണ ഏജൻസികളും കുറ്റക്കാരാണെന്നു പറഞ്ഞിട്ടും പാർട്ടിക്കോടതി കുറ്റവിമുക്തരാക്കിയെന്നും മനഃസാക്ഷിക്കുമുന്നിൽ കുറ്റക്കാരനല്ലെന്നുമുള്ള അപഹാസ്യ നിലപാടുമായി ജനസേവനത്തിന് ഇറങ്ങിയവരാണ് ബിജെപിക്ക് നേരെ വാളെടുക്കുന്നതെന്നുകൂടി മനസ്സിലാക്കണം.

മേൽപ്പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്, ഏതെങ്കിലും തരത്തിലുള്ള ന്യായീകരണത്തിനല്ല. അവരെപ്പോലെയെല്ല നാം എന്ന ഉത്തമബോധ്യവുമുണ്ട്. നമ്മെ എതിർക്കുന്നവരുടെ കപട നിലപാടുകൾ തുറന്നുകാണിക്കാൻ പറഞ്ഞുവെന്നു മാത്രം. അഴിമതിക്കറ പുരളുന്നത് എത്ര ഉന്നതനിലായാലും അതു ബിജെപി വെച്ചുപൊറുപ്പിക്കില്ല. കാരണം നാം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതു രാഷ്ട്ര പുനരുദ്ധാരണത്തിനു വേണ്ടിയാണ്, ഉദരപൂരീകരണത്തിനല്ല. അതിനാൽതന്നെ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു സംഭവത്തോടും വിട്ടുവീഴ്ചയില്ലാതെ പ്രതികരിക്കുകതന്നെ ചെയ്യും. ആയിരക്കണക്കിനു ധീരബലിദാനികളുടെ ചോര വീണ മണ്ണിലാണു നിൽക്കുന്നതെന്ന ഉത്തമ ബോധ്യത്തോടെയാണ് ഓരോ നിമിഷവും ഞാൻ പ്രവർത്തിക്കുന്നത്. അവര്‍ വീഴ്ത്തിയ ഒരുതുള്ളി ചോരയോ നാം വാർത്ത ഒരുതുള്ളി കണ്ണീരോ ഒഴുക്കിയ ഒരുതുള്ളി വിയർപ്പോ പാഴാവില്ല. ആ ഉറപ്പ് നൽകാൻ എനിക്കാകും.

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് വിനിയോഗത്തെപ്പറ്റിപോലും ആരോപണം ഉയർത്തിവിടുന്നതു ഗൂ‍ഢോദ്യേശത്തോടെയാണ്. തിരഞ്ഞെടുപ്പുഫണ്ട് കൈകാര്യം ചെയ്തതു സ്ഥാനാർഥികളല്ലെന്നു താങ്കൾക്കും അറിവുള്ളതാണല്ലോ? ഫണ്ട് കൈകാര്യം ചെയ്യാൻ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചാണു പ്രവർത്തിച്ചത്. എന്നിട്ടും സ്ഥാനാർഥികളായിരുന്ന മുതിർന്ന നേതാക്കളുടെ പേര് ഇതുമായി ബന്ധപ്പെടുത്തുന്നതു വ്യക്തിഹത്യ ചെയ്യാനാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്ക് തിരഞ്ഞെടുപ്പുകമ്മിഷനു നൽകിയ രാജ്യത്തെ ഏക പാർട്ടി ബിജെപിയാണ്. സംസ്ഥാനത്തെ ഒരു നിയോജക മണ്ഡലത്തിലെ ഫണ്ട് വിനിയോഗം സംബന്ധിച്ചും പാർട്ടിക്കു പരാതി കിട്ടിയിട്ടില്ല. എന്നിട്ടും മാധ്യമങ്ങളിൽ കൂടി ഇത്തരം വ്യാജവാർത്തകൾ പ്രചരിക്കുന്നതു ദൗർഭാഗ്യകരമാണ്. ഇതി പിന്നിൽ പ്രവര്‍ത്തിക്കുന്നത് ആരായാലും അവരെ പാർട്ടി ശത്രുക്കളായി മാത്രമേ കാണാനാകൂ.

ഞാൻ മുമ്പ് സൂചിപ്പിച്ചതു പോലെ ഇതു നിരാശ തോന്നേണ്ട നിമിഷമല്ല. ഇതൊരു അവസരവും അതോടൊപ്പം വെല്ലുവിളിയുമാണ്. എല്ലാ പുഴുക്കുത്തുകളേയും അകറ്റി അഗ്നിയിൽ സ്ഫുടം ചെയ്തതുപോലെ വീണ്ടും മുന്നോട്ടുപോകാൻ ഈ അവസരം നാം പ്രയോജനപ്പെടുത്തണം. എന്നാൽ ഇതുമുതലാക്കി വ്യാജപ്രചരണം നടത്തി പാർട്ടിയെ തകര്‍ക്കാൻ തക്കം പാർത്തിരിക്കുന്ന ശത്രുക്കളെ തിരിച്ചറിയാൻ നമുക്കാവുകയും വേണം. ഇതു മുമ്പെങ്ങുമില്ലാത്ത തരത്തിൽ ആന്തരികഐക്യം ആവശ്യമുള്ള കാലമാണ്. വ്യക്തി താൽപര്യത്തിനും വിരോധത്തിനുംവേണ്ടി സംഘടനയെ ഒറ്റുകൊടുക്കില്ലെന്നു നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം. വലിയ ഗൂഢാലോചനയുടെ ഫലമായാണു നമുക്കെതിരെ വ്യാപകമായ പ്രചരണം നടക്കുന്നത്. എങ്ങനെയും ബിജെപിയെ തകർക്കണമെന്നു ചിന്തിക്കുന്നവരുടെ വലയിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തണം. അതോടൊപ്പം വ്യാജപ്രചരങ്ങളിൽപെട്ട് അവിശ്വാസത്തിന്‍റെ അന്തരീക്ഷം ഉണ്ടാക്കാനും ഇടയാക്കരുതെന്ന് അഭ്യർഥിക്കുന്നു.


വിശ്വസ്തതയോടെ,
നിങ്ങളുടെ സ്വന്തം കുമ്മനം രാജശേഖരൻ.