ദിലീപിന്‍റെ കരുമാലൂരിലെ ഭൂമിയും ഡി സിനിമാസിന്‍റെ ഭൂമിയും ഇന്ന് അളക്കും

കൊച്ചി∙ ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസിന്റെയും കരുമാലൂരിലെ ഭൂമിയും ഇന്നു വീണ്ടും അളക്കും. പുറമ്പോക്കു ഭൂമി കയ്യേറിയെന്ന പരാതിയെ തുടര്‍ന്നാണിത്. സിനിമാ തിയറ്ററിന്റെ അതേ സര്‍വേ നമ്പറിലുള്ള മറ്റു ഭൂമികളും അളക്കും. ദിലീപിനു വേണ്ടി ഡി സിനിമാസിന്റെ മാനേജര്‍ സര്‍വേയ്ക്ക് ഹാജരാകും. ഏഴു സ്വകാര്യ വ്യക്തികളോടും സര്‍വേയ്ക്കു ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലാണു റീ സര്‍വേ നടപടികള്‍. ഇന്നു രാവിലെ പതിനൊന്നരയോടെയാകും സര്‍വേ തുടങ്ങുക.

ദിലീപ് എറണാകുളം കരുമാലൂരില്‍ കയ്യേറിയെന്ന് ആരോപണമുയര്‍ന്ന ഭൂമിയും റവന്യു വകുപ്പ് ഇന്ന് അളന്നു തിട്ടപ്പെടുത്തും. കരുമാലൂര്‍ പഞ്ചായത്തിലെ പുറപ്പളളിക്കാവ് റഗുലേറ്റര്‍ കം ബ്രിഡ്ജിനോടു ചേര്‍ന്ന് ഒരേക്കറിലേറെ പുറമ്പോക്ക് ഭൂമി ദിലീപ് കയ്യേറിയെന്നാണു പരാതി. കരുമാലൂര്‍ പഞ്ചായത്തിന്‍റെ പരാതിയെ തുടര്‍ന്നാണു സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ റവന്യു വകുപ്പ് തീരുമാനിച്ചത്. വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലാവും ഭൂമി അളക്കുക. എട്ടുവര്‍ഷം മുമ്പാണ് ദിലീപിന്‍റെയും ആദ്യ ഭാര്യ മഞ്ജുവാര്യരുടെയും േപരില്‍ കരുമാലൂര്‍ പഞ്ചായത്തിലെ കാരയ്ക്കാത്തുരുത്തില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങിയത്. ഇതിനോടു ചേര്‍ന്ന ഒരേക്കര്‍ സ്ഥലമാണു കയ്യേറിയത്.

ഇതിനിടെ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് ആദ്യ ചോദ്യം ചെയ്യലില്‍ പ്രതീഷ് മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴിയില്‍ അവ്യക്തതയുണ്ടെന്നാണു പൊലീസ് നിലപാട്. അവ്യക്തത ഒഴിവാക്കാനാണു വീണ്ടും ചോദ്യം ചെയ്യാനുളള തീരുമാനം.