കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ഔട്ട് നോട്ടീസ്

ന്യൂഡൽഹി ∙ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ലുക്ഔട്ട് നോട്ടീസ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റേയും (ഇഡി) സിബിഐയുടേയും ആവശ്യപ്രകാരമാണു നടപടി. നോട്ടിസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ വാദം കേൾക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.

കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് എതിരെയുള്ള നിയമപ്രകാരമാണു കേസ്. സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണു കേസെടുത്തത്. പി.ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ, ഐഎന്‍എക്സ് മീഡിയക്കു വിദേശനിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണു കേസ്. കാര്‍ത്തി ചിദംബംരം, ഐഎന്‍എക്സില്‍ നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തി.

അന്വേഷണത്തിന്‍റെ ഭാഗമായി ചിദംബരത്തിന്‍റേയും കാര്‍ത്തി ചിദംബരത്തിന്‍റേയും ചെന്നൈയിലെ വീടുകളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ കാര്‍ത്തി ചിദംബരം ലണ്ടനിലേക്കു പോയി. ഷീന ബോറ വധക്കേസിൽ ഉൾപ്പെട്ട ഇന്ദ്രാണിയുടെയും പീറ്റർ മുഖർജിയുടെയും ഉടമസ്ഥതയിലായിരുന്നു ഐഎന്‍എക്സ് മീഡിയ.